ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണം: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍

Published on

ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്‌കൂള്‍ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് കേവലം രണ്ടു മാസങ്ങള്‍ക്കു മുമ്പാണ്.

മുമ്പ് പരാതിയുന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളേജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തസ്തികകളിലും നിയമനങ്ങളിലും മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളില്ല എന്നിരിക്കെ ഇത്തരം വിവരാന്വേഷണങ്ങളും അനുബന്ധവാര്‍ത്തകളും തെറ്റിദ്ധാരണകള്‍ക്കും മതസ്പര്‍ധയ്ക്കും കാരണമാകുമെന്നതിനാല്‍ ഇതുപോലുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല.

ദുരുദ്ദേശ്യപരമായ ഇത്തരം പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ വിവേചനബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ട്.

മുമ്പ് ഈ വിഷയത്തില്‍ ഇടപെട്ട ബഹു. വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനരഹിതമായ പരാതിയുന്നയിച്ച പ്രസ്തുത വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു.

പ്രസ്തുത പരാതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. മതസ്പര്‍ദ്ധ സൃഷ്ടിക്കുകയും വിഭാഗീയ ചിന്തകള്‍ക്കു വഴിയൊരുക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തി സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെയും അവര്‍ക്ക് പിന്‍ബലം നല്‍കുന്ന പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയുകയും നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, ഫാ. ആന്റണി വക്കോ അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org