കാഞ്ഞൂർ: നാടിന്റെ നിർമാണ പ്രക്രിയയിൽ നിർണായക സേവനം നൽകുന്ന അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നമുക്കു ബാധ്യതയുണ്ടെന്ന് ബന്നി ബഹനാൻ എം.പി. അഭിപ്രായപ്പെട്ടു.
എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അഞ്ഞൂറ് അതിഥി തൊഴിലാളി കുടുംബങ്ങൾക്കുള്ള ന്യൂട്രീഷൻ ആന്റ് ഹൈജീൻ കിറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്കും സഹായം എത്തിക്കുന്നതിൽ ശ്രദ്ധിച്ച സഹൃദയയുടെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞൂർ സെന്റ് മേരീസ് പള്ളി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷനായിരുന്നു. അതിഥി തൊഴിലാളികൾ മാറ്റിനിർത്തപ്പെടരുതെന്നും നമ്മുടെ നാടിന്റെ വികസന മുന്നേറ്റത്തിൽ അവരേയും ഒപ്പം ചേർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിറ്റ് വിതരണത്തോടൊപ്പം ഇടപ്പിളളി എം.എ.ജെ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് സൗജന്യ വാക്സിനേഷനും നടത്തി. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പാൻ , കാഞ്ഞൂർ ഫൊറോന വികാരി ഫാ.ജോസഫ് കണിയാംപറമ്പിൽ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്തൻ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസർ സിബി പൗലോസ്, സഹൃദയ സുധാർ പദ്ധതി കോ - ഓർഡിനേറ്റർ അനന്തു ഷാജി എന്നിവർ പ്രസംഗിച്ചു.