

രാജ്കോട്ട് : രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാർ ഗ്രിഗറി കരോട്ട്രെമ്പേൽ നിര്യാതനായി. 93 വയസായിരുന്നു.
1933 മെയ് ആറിന് ഇന്നത്തെ പാലാ രൂപതയുടെ ഭാഗമായ ചെമ്മലമറ്റം പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ഫൊറോനാപ്പള്ളിയിലെ കരോട്ട്രെമ്പേൽ കുടുംബത്തിലാണ് മാർ ഗ്രിഗറിയുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സന്യാസ സഭയിൽ വൈദിക വിദ്യാർഥിയായി. ബാംഗ്ലൂരിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നും തത്വ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1963 മെയ് 17നു സിഎംഐ സഭാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
1978 ൽ കളമശ്ശേരി സേക്രഡ് ഹാർട്ട് പ്രോവിന്സിന്റെ പ്രൊവിൻഷ്യാളായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്കോട്ട് രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോനാസ് തളിയത്ത് കാലംചെയ്തതിന് ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മാർ ഗ്രിഗറി കരോട്ട്രെമ്പേലിനെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.1983 ഏപ്രിൽ 24നു അദ്ദേഹം രൂപതയുടെ രണ്ടാമത്തെ മെത്രാനായി സ്ഥാനമേറ്റു. മെത്രാനായി നീണ്ട 27 വർഷങ്ങൾ സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം 2010 ൽ വിരമിച്ചു. രാജ്കോട്ട് രൂപതയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
മാർ ഗ്രിഗറി കരോട്ട്രെമ്പേലിന്റെ മൃതസംസ്കാര ശുശ്രൂഷകൾ 21/7/2026 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് രാജ്കോട്ട് രൂപതാ കത്തീഡ്രലിൽ വച്ചു നടത്തപ്പെടും