കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം : കെസിഎഫ്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം : കെസിഎഫ്
Published on

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്ന് കെസിഎഫ് (കേരള കാത്തലിക് ഫെഡറേഷന്‍) സംസ്ഥാന സമിതി.

ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍ജിഒകളുടെ വിദേശ ഫണ്ടുകളും ആസ്തികളും കേന്ദ്ര സര്‍ക്കാരിന് കൈക്കലാക്കാന്‍  സാധിക്കുമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധവും സഭാസ്ഥാപന ങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലുള്ള അനാവശ്യ ഇടപെടലുമാണെന്നു സമിതി കുറ്റപ്പെടുത്തി.

വിദേശ ഫണ്ട് ഉപയോഗിച്ച് സ്വരൂപിച്ച ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിയന്ത്രിത അതോറിറ്റി ഏറ്റെടുക്കുമെന്നതും പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രി എന്നിവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിലേക്കു മാറുമെന്നതും ആശങ്കാജനകമാണ്. മിഷനറിമാര്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ എത്തിക്കുന്ന പണം ഉപയോഗിച്ചാണു രാജ്യത്ത് വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളില്‍  സ്ഥാപനങ്ങള്‍ ഉയരുന്നത്.

അത്തരം സ്ഥാപനങ്ങള്‍ക്കു തടയിടാനും  പിടിച്ചെടുക്കാ നുമുള്ള നീക്കത്തിലൂടെ  സഭയെയും സംഘടനകളെയും രാഷ്ട്രീയമായി നിയന്ത്രിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കത്തോലിക്കാ കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ ഘടക സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്ന്  സമര പരിപടികളെപ്പറ്റി ആലോചിക്കാന്‍ യോഗം തീരുമാനിച്ചു.

കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സി. ജോര്‍ജ് കുട്ടി, ട്രഷറര്‍ അഡ്വ ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, കെ.എല്‍ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്,  എം സി എ ഗ്ലോബല്‍ പ്രസിഡന്റ ബൈജു എസ്. ആര്‍, സംസ്ഥാന ഭാരവാഹികളായ ജയ്‌മോന്‍ തോട്ടുപുറം, ധര്‍മ്മരാജ് പി, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, ജസ്സി അലക്സ്, ടെസ്സി ബിജു,  തോമസ് തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org