എഫ് സി ആര്‍ എ ചട്ട ഭേദഗതികള്‍ - സുതാര്യതയ്ക്കുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നു, ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

Published on

കൊച്ചി: 2011ലെ എഫ്സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനിയോഗത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കുക എന്നീ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ പൂര്‍ണ്ണമായി മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി രാഷ്ട്ര പുനര്‍നിര്‍മ്മിതിക്കും സാമൂഹിക നന്മയ്ക്കുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

സാധാരണക്കാരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ഉള്ളവയാണ്. നിലവില്‍ കൊണ്ടുവന്നിട്ടുള്ള ചട്ടഭേദഗതികള്‍ (പ്രവര്‍ത്തന മേഖലകളുടെ എണ്ണം നിജപ്പെടുത്തിയത്, മിനിമം ധന വിനിയോഗം നിശ്ചയിച്ചിരിക്കുന്നത് മുതലായവ) അനേകം സന്നദ്ധ സംഘടനകളുടെ ഭാവി അസ്ഥിരമാക്കുമെന്ന് ഭയപ്പെടുന്നു. അതോടൊപ്പം, ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഉള്‍പ്പെടുത്ത പ്പെട്ടിട്ടുള്ള ചട്ട ഭേദഗതികളും ആശങ്കയുളവാക്കുന്നതാണ്.

ഇത്തരം ആശങ്കകള്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, സദുദ്ദേശ്യത്തോടെയും സുതാര്യമായും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തടസമുണ്ടാകാത്ത വിധത്തില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുന്നതാണ്.

  • ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍

    പ്രസിഡന്റ്, കെസിബിസി

logo
Sathyadeepam Online
www.sathyadeepam.org