ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുടെ പ്രാദേശിക കൂട്ടായ്മകളും ജില്ലാതല ഫെഡറേഷനും രൂപീകരിക്കേണ്ടതിൻറെ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അഭിപ്രായപ്പെട്ടു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ജില്ലാതലത്തിൽ സഹായ കേന്ദ്രം രൂപീകരിക്കുന്നതിനെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പും എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും ചേർന്ന് ജില്ലാ പഞ്ചായത്ത് ലീഡേഴ്‌സ് ചേമ്പറിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങളെയും ക്ഷേമ പദ്ധതികളെയും പറ്റി അവർക്ക് അറിവ് ലഭ്യമാക്കാനുള്ള നടപടികൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി. എം. സുരേഷ്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ കെ.കെ. സുബൈർ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റി പ്രതിനിധി എം.എം. ഖദീജ, വനിതാ സെൽ സബ് ഇൻസ്‌പെക്ടർ എ.പി. ഡിനി, ജില്ലാ ആശാ കോ ഓർഡിനേറ്റർ സജ്ജന സി. നാരായണൻ, എൻ.എച്ച്.എം. മെഡിക്കൽ ഓഫീസർ ഡോ. അഖിൽ മാനുവൽ, ജില്ലാ സാക്ഷരതാ മിഷൻ പ്രോഗ്രാം ഓഫീസർ കെ.എം. സുബൈദ, കുടുംബശ്രീ പ്രോഗ്രാം മാനേജർ അജേഷ് എൻ, കുടുംബശ്രീ എ.ഡി.എം. സി.കെ. വിജയം, അഡ്വ. കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.