സഭയും, സമുദായവും രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടുകതന്നെ വേണം ബിഷപ് കല്ലറങ്ങാട്ടിന് സമ്പൂര്‍ണ്ണ പിന്തുണ

Published on

ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റ് സമസ്തമേഖലകളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സഭ രാഷ്ട്രനിര്‍മ്മാണത്തെ സംബന്ധിക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളിലും ഇടപെടുകതന്നെ വേണമെന്നും അതിനെതിരെ പറയാന്‍ ഒരു കക്ഷിരാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള സഭയാണിത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചെന്ന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തികൊണ്ട് സഭയെയും സമുദായത്തെയും ഒന്നാകെ കൂച്ചുവിലങ്ങണിയിക്കാമെന്ന് ആരും കരുതേണ്ട. അത്തരത്തിലുള്ള പ്രതികരണങ്ങളെ ആരും മുഖവിലയ്‌ക്കെടുക്കില്ല. ആരോഗ്യകരമായതും സഭ്യമായതുമായ പ്രതികരണങ്ങള്‍ ഉണ്ടാകണം. വിശ്വാസിയും, പാര്‍ട്ടിക്കാരനുമാകുമ്പോള്‍ പാര്‍ട്ടിയുടെ ശൈലിക്ക് മാത്രം കീഴ്‌പ്പെട്ട് പ്രതികരണങ്ങള്‍ നടത്തുമ്പോഴാണ് അപസ്വരങ്ങളാകുന്നത്.

ഞാനായിരിക്കുന്നിടത്ത് സഭയുമായിരിക്കണം, എന്റെ ചിന്തകള്‍പ്പോലെ എല്ലാവരും ചിന്തിക്കുകയും ഞാനായിരിക്കുന്ന സംവിധാനത്തെ നിങ്ങളും പിന്തുണച്ചുകൊള്ളണമെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൊതുസമൂഹത്തിന്റെ ദാസന്‍മാരായിരിക്കണം. അധികാരമോ പദവിയോ ലഭിക്കുമ്പോള്‍ ആരെയും എന്തും പറയാമെന്ന് ധരിക്കരുത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലെ വിമര്‍ശന അപസ്വരങ്ങളുമായി ബന്ധപ്പെട്ട്  ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ പ്രതികരണം തത്പര കക്ഷികള്‍ക്ക് തക്കതായ താക്കീതിനും തിരുത്തലിനും വഴിയൊരുക്കപ്പെട്ടിട്ടുണ്ടാകാം. കല്ലറങ്ങാട്ട് ബിഷപ്പിനും സഭാ നേതൃത്വത്തിനും സമിതി സമ്പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു.

പത്രമുത്തശ്ശിയായ ദീപികയെ ചാരി ആരും 'വെടക്കാക്കി തനിക്കാക്കരുത് '. ദീപിക ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഭയലേശമില്ലാതെയാണ് ദീപികയുടെ പ്രവര്‍ത്തനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org