
എറണാകുളം : അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ബോധവത്കരണ പരിപാടിയുമായി എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ. മനുഷ്യനെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ഇത്തരം സാഹചര്യങ്ങളിൽ ബാലവേല, ലൈംഗിക ചൂഷണം എന്നിവക്കായി മനുഷ്യക്കടത്ത് നടത്തുന്നവരിൽ നിന്നും കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഓർമിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ, ഗവണ്മെന്റ് റെയിൽവേ പോലീസ് അനൂപ് അശോക്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കെ. ഐ ജോസ്, സുനിൽ കുമാർ, കോർഡിനേറ്റർ അമൃത ശിവൻ, കൗൺസിലർ സഞ്ജന റോയ് മറ്റ് റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിലിനും, മറ്റുമായി കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്ന സാഹചര്യങ്ങൾ ഏറി വരികയാണെന്ന് റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ അറിയിച്ചു. ഗവണ്മെന്റ് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർത്ഥികളും സംയുക്തമായി ചേർന്ന് പാലക്കാട് മെമു പരിശോധിക്കുകയും, യാത്രികർക്ക് ബോധവത്കരണം നൽകുകയും ചെയ്തു. പാലക്കാട് മെമുവിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, മനുഷ്യക്കടത്ത് വിരുദ്ധദിനത്തെക്കുറിച്ചും ബോധവത്കരണം നൽകുകയും ചെയ്തു.