ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ്ണ ജൂബിലി നിറവില്‍

ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ്ണ ജൂബിലി നിറവില്‍

ദൈവശാസ്ത്രത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്‌ട്രേറ്റും, തത്വശാസ്ത്രത്തില്‍ ബിരുദവും നല്കാന്‍ കഴിവുള്ള കേരളത്തിലെ ആദ്യത്തെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ സെമിനാരിയില്‍ സ്ഥാപിതമായിട്ട് അമ്പതു വര്‍ഷങ്ങള്‍ തികയുന്നു. റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും അധികാരത്തിന്‍ കീഴിലാണ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി, ആലുവ പ്രവര്‍ത്തിക്കുന്നത്. ആലുവ സെമിനാരി റീത്തടിസ്ഥാനത്തില്‍ വിഭജിക്കുന്നതുവരെ സെമിനാരി റെക്ടര്‍ തന്നെയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്. ഇന്‍സ്റ്റിട്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ച 1972 ല്‍ സെമിനാരി റെക്ടറായിരുന്ന ഡൊമിനിക് ഫെര്‍ണാണ്ടസ് ഒ.സി.ഡി. അച്ചനാണ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആദ്യത്തെ പ്രസിഡന്റ്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ചാന്‍സലര്‍. ആലുവ സെമിനാരിയുടെ വിഭജനത്തെ തുടര്‍ന്ന് ലത്തീന്‍ സഭയുടെ മേജര്‍ സെമിനാരിയായിത്തീര്‍ന്ന കര്‍മ്മലഗിരിയും സീറോ മലബാര്‍ സഭയുടെ മേജര്‍ സെമിനാരിയായിത്തീര്‍ന്ന മംഗലപ്പുഴയും ആണ് കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭകളുടെയും പൊതു വിദ്യാഭ്യാസ സ്ഥാപനമായ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ട് കാമ്പസുകള്‍. രണ്ട് കാമ്പസുകളിലും വ്യത്യസ്ത പഠന കേന്ദ്രങ്ങളിലുമായി ആയിരത്തിലധികം വൈദികരും വൈദികാര്‍ത്ഥികളും സന്യസ്തരും സന്യാസാര്‍ത്ഥികളും അത്മായരും തത്വശാസ്ത്ര ദൈവശാസ്ത്ര മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്നുണ്ട്. കാമ്പസുകളിലെയും പഠന കേന്ദ്രങ്ങളിലെയും അക്കാദമിക്ക് കാര്യങ്ങളുടെ പരിപൂര്‍ണ്ണ ചുമതല പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിനാണ്. കാമ്പസുകളിലെ ഓഫീസുകള്‍ക്കു പുറമെ സെമിനാരികള്‍ക്കു പുറത്ത് ഇന്‍സ്റ്റിട്യൂട്ടിനു സ്വന്തമായി ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉണ്ട്. ഇന്‍സ്റ്റിട്യൂട്ട് നടത്തുന്ന വിദൂര പഠന പരിപാടികളിലൂടെ നിരവധി പേര്‍ ദൈവശാസ്ത്രവും വിവിധ ഭാഷകളും അഭ്യസിക്കുന്നുണ്ട്. മികച്ച ലൈബ്രറികളും പണ്ഡിതരായ അധ്യാപകരും കാലിക പ്രസക്തിയുള്ള പ്രസദ്ധീകരണങ്ങളും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ സവിശേഷതകളാണ്. മതവും ചിന്തയും, പ്രേഷിത കേരളം, ലിവിങ് വേര്‍ഡ്, പിയ ജേര്‍ണല്‍ ഓഫ് ഫിലോസഫി ആന്റ് റിലീജിയന്‍ എന്നിവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങളാണ്.

2022 ജൂലൈ 11 തിങ്കളാഴ്ച്ച വൈകീട്ട് മംഗലപ്പുഴ സെമിനാരിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ ഓണ്‍ലൈനായി സംബന്ധിക്കുന്ന റോമിലെ വിദ്യാഭാസ സാംസ്‌കാരിക കാര്യാലയത്തിന്റെ മേധാവി കര്‍ദ്ദിനാള്‍ ജൂസെപ്പെ വെര്‍സാല്‍ദി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജൂബിലിയോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്കയില്‍ നിന്ന് കൊണ്ടുവരുന്ന ദീപശിഖ കര്‍ദ്ദിനാള്‍ ബസേലിയോസ് കഌമിസ് ഏറ്റുവാങ്ങും. ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രൊ ചാന്‍സലര്‍ അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പിതാവ് അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്‌റൂസ് താഴത്ത്, ബിഷപ്പ് ജോസഫ് കരിയില്‍, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രസിഡന്‍് ഫാ. ഡോ. സുജന്‍ അമൃതം എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ജൂലൈ 12, 13 ദിവസങ്ങളിലായി 'സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനര്‍നിര്‍വചനം' എന്ന വിഷയത്തെക്കുറിച്ച് ഒരു അന്തര്‍ദേശീയ സെമിനാര്‍ ഉണ്ടായിരിക്കും. സെമിനാറിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ ബസേലിയോസ് കഌമിസ് നിര്‍വ്വഹിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org