എത്യോപ്യായില്‍ ബന്ദിയാക്കപ്പെട്ട യുവ മലയാളി വൈദികന്‍ മോചിതനായി

എത്യോപ്യായില്‍ ബന്ദിയാക്കപ്പെട്ട യുവ മലയാളി വൈദികന്‍ മോചിതനായി

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യായില്‍ സായുധ കലാപകാരികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ മോചിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസം പ്രകടിപ്പിക്കുകയാണ് മലയാളിയായ ബിഷപ് വര്‍ഗീസ് തോട്ടങ്കരയും അദ്ദേഹം അദ്ധ്യക്ഷനായ നെകെംതെ വികാരിയാത്തും. മിശിഹാനുകരണ സന്യാസസമൂഹത്തിലെ (ബെഥനി ആശ്രമം) അംഗമായ ഫാ. ജോഷ്വ എടക്കടമ്പിലിനെയാണ് തട്ടിക്കൊണ്ടു പോയത്. 32 കാരനായ ഫാ. എടക്കടമ്പില്‍ പൗരോഹിത്യം സ്വീകരിച്ചിട്ടു രണ്ടു വര്‍ഷമാകുന്നതേയുള്ളൂ. ഒരു മിഷന്‍ സ്റ്റേഷനില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ പോകുമ്പോള്‍ വാഹനം തടഞ്ഞു നിറുത്തി ബന്ദിയാക്കുകയായിരുന്നു.

സര്‍ക്കാരുമായി പോരാടുന്ന കലാപകാരികള്‍ ആളു മാറിയാണ് വൈദികനെ തട്ടിയെടുത്തതെന്നും സഭാധികാരികളുമായി നടത്തിയ സംഭാഷണത്തിനൊടുവില്‍ മോചിപ്പിക്കാന്‍ തയ്യാറാകുകയായിരുന്നുവെന്നും ബിഷപ് തോട്ടങ്കര അറിയിച്ചു. നിരവധി വര്‍ഷം ഒഡിഷയില്‍ സേവനം ചെയ്തിട്ടുള്ള ബിഷപ് തോട്ടങ്കര 1990 ലാണ് നെകെംതെയിലെത്തിയത്. എത്യോപ്യായുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നു 300 കിലോമീറ്റര്‍ പടിഞ്ഞാറാണ് നെകെംതെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org