ജൂബിലി ഗീതത്തിന്റെ സംഗീതത്തിനായി വത്തിക്കാന്‍ മത്സരം നടത്തുന്നു

ജൂബിലി ഗീതത്തിന്റെ സംഗീതത്തിനായി വത്തിക്കാന്‍ മത്സരം നടത്തുന്നു

2025 ലെ ജൂബിലി വര്‍ഷാഘോഷത്തിന്റെ ഔദ്യോഗിക ഗീതത്തിനു സംഗീതമൊരുക്കുന്നതിനു വത്തിക്കാന്‍ മത്സരം സംഘടിപ്പിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ദൈവശാസ്ത്രജ്ഞനായ മോണ്‍.പിയെറാഞ്ജലോ സെക്വേരി എഴുതിയിരിക്കുന്ന വരികള്‍ക്കാണ് ഈണമിടേണ്ടത്. അടുത്ത വര്‍ഷം സംഗീതം തെരഞ്ഞെടുത്തതിനു ശേഷം ഇതു പ്രധാനപ്പെട്ട ലോകഭാഷകളിലേയ്ക്കു പരിഭാഷ ചെയ്യും. ''പ്രത്യാശയുടെ തീര്‍ത്ഥാടകര്‍'' എന്ന ജൂബിലി പ്രമേയത്തെ ആധാരമാക്കിയുള്ളതാണു വരികള്‍.

വായ്പാട്ടും ഓര്‍ഗനും ചേര്‍ന്ന സംഗീതരൂപമാണ് മത്സരത്തിനു നല്‍കേണ്ടത്. ജനുവരി 16 മുതല്‍ മാര്‍ച്ച് 25 വരെയാണ് ഇവ സമര്‍പ്പിക്കേണ്ടത്. ഇയില്‍ നിന്ന് വിധിനിര്‍ണയസമിതി, ആരാധനാസംഗീതത്തിനായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ വിജയിയെ തെരഞ്ഞെടുക്കും. 2025 ലെ ജൂബിലിയ്ക്കുള്ള ലോഗോ ജൂണ്‍ മാസത്തില്‍ തെരഞ്ഞെടുത്തിരുന്നു.

25 വര്‍ഷം കൂടുമ്പോഴാണ് സഭ ജൂബിലിയാഘോഷങ്ങള്‍ നടത്തുന്നത്. മാര്‍പാപ്പമാര്‍ക്കു വേണമെങ്കില്‍ അസാധാരണ ജൂബിലിയാഘോഷങ്ങളും സംഘടിപ്പിക്കാം. ഇതുപ്രകാരം ഫ്രാന്‍സിസ് മാര്‍പാപ്പ 2015-16 ല്‍ കരുണയുടെ ജൂബിലിവര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനു മുമ്പു ക്രമപ്രകാരം നടന്ന 2000 ലെ മഹാജൂബിലിയാഘോഷത്തിന്റെ പ്രമേയം ''ക്രിസ്തു ഇന്നലെ, ഇന്ന്, എന്നേക്കും'' എന്നതായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org