
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്‌നിയന്‍ പ്രസിഡണ്ട് വോളോദിമീര്‍ സെലെന്‍ സ്‌കിയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഉള്ളില്‍ വച്ച് നേര്‍ക്കുനേര്‍ സംഭാഷണം നടത്തിയത് ലോകം ശ്രദ്ധിച്ചു.
അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നുവെന്നും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പിന്നീട് സെലന്‍സ്‌കി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക, പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക,
മറ്റൊരു യുദ്ധം ഉണ്ടാകുന്നത് തടയുന്ന തരത്തില്‍ വിശ്വാസ്യവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുക എന്നിവയാണു ലക്ഷ്യങ്ങളായി സെലെന്‍സ്‌കി സൂചിപ്പിച്ചത്.
സംയുക്ത ഫലങ്ങള്‍ നേടാന്‍ കഴിഞ്ഞാല്‍ ചരിത്രപരമാകാന്‍ സാധ്യത യുള്ള ഒരു പ്രതീകാത്മക കൂടിക്കാഴ്ചയായിരുന്നു ഇതെന്നും സെലന്‍സ്‌കി പിന്നീട് പറഞ്ഞു.
രണ്ട് പ്രസിഡണ്ടുമാര്‍ക്കും ഇരുന്ന് സംസാരിക്കുന്നതിന് അവരുടെ പദവികളെ മാനിക്കു ന്ന തരത്തിലുള്ള കസേരകള്‍ വത്തിക്കാന്‍ അധികാരികളാണ് ബസിലിക്കയില്‍ ക്രമീകരിച്ച് നല്‍കിയത്.
കസേരകളില്‍ ഇരുന്ന് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോയുമായി ഇരുവരും സംസാരിക്കുന്നതും കാണാമായിരുന്നു. സംഭാഷണത്തിന്റെ വിവരങ്ങള്‍ വൈറ്റ് ഹൗസും പങ്കുവച്ചിരുന്നു.
ഉക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി പരിശ്രമങ്ങള്‍ നടത്തിയിരുന്നു. യുദ്ധബാധിതമായ ഉക്രൈനിലേക്ക് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങളും മാര്‍പാപ്പ എത്തിച്ചിരുന്നു.