ബഹിരാകാശം മനുഷ്യരാശിക്കായി സംരക്ഷിക്കപ്പെടണം : വത്തിക്കാന്‍

ബഹിരാകാശം മനുഷ്യരാശിക്കായി സംരക്ഷിക്കപ്പെടണം : വത്തിക്കാന്‍
Published on

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള വികസനം ബഹിരാകാശത്തെ ഒരു പൊതുനന്മയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഗബ്രിയേല്‍ കാച്ച പ്രസ്താവിച്ചു. ബഹിരാകാശസംരക്ഷണത്തിന്റെ ആവശ്യകതയെ അധികരിച്ചുള്ള യു എന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍, ഇന്നത്തെയും നാളത്തെയും തലമുറകള്‍ക്കായി, അതിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ആര്‍ച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു. സങ്കുചിതവും ദേശിയവും വാണിജ്യപരവുമായ താല്പര്യങ്ങള്‍ക്കുമേല്‍ മനുഷ്യരാശിയുടെ പൊതുനന്മയ്ക്ക് മുന്‍ഗണന നല്കുന്ന ഒരിടമായിരിക്കും ബഹിരാകാശമെന്ന് ഉറപ്പുവരുത്താനുള്ള കൂട്ടുത്തരവാദിത്വവും സമാധാനത്തിനുള്ള അഗാധമായ പ്രതിബദ്ധതയും ബഹിരകാശപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രങ്ങള്‍ക്കുണ്ടായിരിക്കണം. ബഹിരാകാശ പര്യവേക്ഷണം പുരോഗമിക്കുമ്പോള്‍, അതിന്റെ നേട്ടങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് പരിമിതമായ വിഭവങ്ങളുള്ള നാടുകള്‍ക്കും തുല്യമായി പങ്കുവയ്ക്കപ്പെടണം. - ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.

ബഹിരാകാശത്തിന്റെ വാണിജ്യപരമായ ഉപയോഗം നിലവിലുള്ള അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കരുതെന്നും പകരം ആഗോള സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള ഒരു വേദിയായും സമഗ്ര വികസനം, ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായും വര്‍ത്തിക്കണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org