സ്വവര്‍ഗ ദമ്പതികള്‍ക്കുള്ള ആശീര്‍വാദം ഉതപ്പാകുമെന്ന് ആഫ്രിക്കന്‍ സഭ

സ്വവര്‍ഗ ദമ്പതികള്‍ക്കുള്ള ആശീര്‍വാദം ഉതപ്പാകുമെന്ന് ആഫ്രിക്കന്‍ സഭ
Published on

ആരാധനാക്രമത്തിന്റെ ഭാഗമായിട്ടല്ലാതെ സ്വാഭാവികമായ ആശിര്‍വാദം സ്വവര്‍ഗ ജീവിതപങ്കാളികള്‍ക്ക് നല്‍കാമെന്ന വത്തിക്കാന്റെ നിര്‍ദേശം ആഫ്രിക്കയില്‍ ഉതപ്പിന് കാരണമാകുമെന്നും അതിനാല്‍ അത് നടപ്പിലാക്കാന്‍ ആവില്ല എന്നും എന്നാല്‍ ആഫ്രിക്കയിലെ എല്ലാ മെത്രാന്‍ സമിതികളും ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ഐക്യത്തില്‍ തന്നെയാണ് എന്നും ആഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രിദോലിന്‍ ബെസുങ്കു വ്യക്തമാക്കി. വിവിധ മെത്രാന്‍ സമിതികള്‍ എടുത്ത തീരുമാനങ്ങളുടെ ചുരുക്കം ആണ് കാര്‍ഡിനല്‍ ബെസുങ്കു പുറത്തിറക്കിയ കത്തില്‍ ഉള്ളത.് വത്തിക്കാന്റെ നിര്‍ദ്ദേശം അല്‍മായരിലും സന്യസ്തരിലും ഞെട്ടലും തെറ്റിദ്ധാരണയും ഉളവാക്കിയെന്നും കര്‍ദിനാള്‍ പറയുന്നു. ആഫ്രിക്ക സ്വന്തം സാഹചര്യത്തില്‍ സ്വവര്‍ഗ്ഗ ബന്ധത്തെ ദമ്പതികളെയോ ആശീര്‍വദിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് ആഫ്രിക്കന്‍ സംസ്‌കാരത്തിന് എതിരാണ.് അതിനാല്‍ ഓരോ മെത്രാനും തന്റെ രൂപതയില്‍ ഈ ആശീര്‍വാദം നല്‍കാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. വത്തിക്കാന്‍ രേഖ മനസ്സിലാക്കാന്‍ ചില രാജ്യങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമുണ്ട് അതിനെക്കുറിച്ചുള്ള വിചിന്തനം തങ്ങള്‍ തുടരും. ഏതുതരത്തിലുള്ള സാംസ്‌കാരിക കോളനിവല്‍ക്കരണത്തിനും എതിരായ ഫ്രാന്‍സിസ് മാര്‍പാപ്പ ആഫ്രിക്കന്‍ ജനതയെ തന്റെ പൂര്‍ണ ഹൃദയത്തോടെ ആശീര്‍വദിച്ചു കൊണ്ട് ക്രൈസ്തമൂല്യങ്ങളുടെ സംരക്ഷണത്തിനായി വിശ്വസ്തതയോടെ തുടരാന്‍ പ്രോത്സാഹിപ്പിക്കും - കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org