ഇറാനിൽ നിന്നുള്‍പ്പെടെ ഇരുപത് അഭയാര്‍ഥികള്‍ കൂടി ഇറ്റലിയിലെത്തി

Twenty more refugees, including from Iran, arrive in Italy
Published on

മാനവിക ഇടനാഴി പദ്ധതിയിലൂടെ ഇരുപതു പേര്‍ക്ക് കൂടി അഭയമേകി ഇറ്റലി. ഇറാനില്‍നിന്ന് രക്ഷപെട്ടുവന്നവരും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്നവരുമായ ഇരുപത് പേരെ ഇറ്റലിയിലേക്കെത്തിച്ചത് കത്തോലിക്കാ അത്മായ പ്രസ്ഥാനമായ സാന്ത് എജീദിയോ സമൂഹമാണ്.

ഇറാന്‍, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, കാമറൂണ്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും സുരക്ഷാ പ്രതിസന്ധികളും മൂലം സ്വന്തം നാടുവിട്ട് സൈപ്രസിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദീര്‍ഘകാലം കഴിഞ്ഞ ഇവര്‍, സാന്ത് എജീദിയോ സമൂഹം വേനല്‍ക്കാലത്ത് സംഘടിപ്പിച്ച സൗജന്യ വിദ്യാഭ്യാസ പരിപാടികളിലൂടെ ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകള്‍ അഭ്യസിച്ചിരുന്നു. ഇറ്റാലിയന്‍ ഭാഷ പഠിച്ചിട്ടുള്ളതുകൊണ്ട്, അഭയാര്‍ഥി പദവി ലഭിച്ചതിന് ശേഷം തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് വേണ്ട പിന്തുണ ഇവര്‍ക്ക് നല്‍കുമെന്നും സംഘടന വ്യക്തമാക്കി.

ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയവും സാന്ത് എജീദിയോ സമൂഹവും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാ നത്തിലാണ് ഇവരുടെ സുരക്ഷിത യാത്ര സാധ്യമായത്. പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന മാനവിക ഇടനാഴി പദ്ധതി, കടല്‍മാര്‍ഗത്തിലുള്ള അപകടകരമായ യാത്രകളും മനുഷ്യക്കടത്ത് ശൃംഖലകളും ഒഴിവാക്കി അഭയാര്‍ഥികള്‍ക്ക് സുരക്ഷിതവും നിയമപരവുമായ വഴിയൊരുക്കുന്ന മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.

2016 ഫെബ്രുവരി മുതല്‍ ഇതുവരെ ഇറ്റലിയില്‍ മാത്രം 7,653 അഭയാര്‍ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ സുരക്ഷിത പ്രവേശനവും പുനരധിവാസ അവസരവും ലഭിച്ചിട്ടുണ്ടെന്നും, യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ പദ്ധതിയെന്നും സാന്ത് എജീദിയോ സംഘടന പത്രക്കുറിപ്പില്‍ എഴുതി.

logo
Sathyadeepam Online
www.sathyadeepam.org