രക്ഷാകരരഹസ്യത്തിലേക്ക് പുരോഹിതര്‍ വാതിലുകള്‍ തുറന്നിടുക മാര്‍പാപ്പ

രക്ഷാകരരഹസ്യത്തിലേക്ക് പുരോഹിതര്‍ വാതിലുകള്‍ തുറന്നിടുക മാര്‍പാപ്പ
Published on

രക്ഷാകരഹസ്യത്തിലേക്കുള്ള വാതിലുകള്‍ തുറന്നിടുക, അമിതമായി വാക്കുകള്‍ ഉപയോഗിക്കാതെ അതു സകലര്‍ക്കും കാണിച്ചുകൊടുക്കുക എന്നതാണ് പുരോഹിതരുടെ ദൌത്യമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.

ലോക ദൈവവിളി പ്രാര്‍ഥനാദിനമായ നാലാം ഉയിര്‍പ്പു ഞായറില്‍ പത്തു പേര്‍ക്കു പൌരോഹിത്യം നല്‍കിക്കൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 63 വര്‍ഷമായി ഈ ദിനമാണ് പൌരോഹിത്യ, സന്യാസദൈവവിളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനാദിനമായി സഭ ആചരിച്ചു വരുന്നത്.

ക്രിസ്തുവിനോടുള്ള ബന്ധത്തിന്റെ ആഴമാണ് പൌരോഹിത്യത്തിന്റെ വിജയം നിര്‍ണയിക്കുന്ന ഒന്നാമത്തെ ഘടകമെന്നു പാപ്പാ പറഞ്ഞു. ആഴം കൂടുന്തോറും മനുഷ്യവംശത്തിന്റെ സ്വന്തമെന്ന ഭാവം കൂടുതല്‍ വിപ്ലവകരമാകും. സ്വര്‍ഗവും ഭൂമിയും തമ്മില്‍ എതിര്‍പ്പോ മത്സരമോ ഇല്ല.

ക്രിസ്തുവില്‍ ഇവ രണ്ടും എന്നേക്കും ഒന്നായിട്ടുള്ളതാണ്. സങ്കീര്‍ണവും വിപുലവുമായ അജപാലനപദ്ധതികളേക്കാള്‍, മനുഷ്യരെ അഭിമുഖീകരിക്കുക എന്നതാണ് ആവശ്യം. ഒന്നിച്ചു കൂടുക എന്നാല്‍ സഭയെ നട്ടു വളര്‍ത്തുക എന്നാണര്‍ഥം. പുരോഹിതര്‍ ചാലുകളാണ്, അരിപ്പകളല്ല എന്നും മാര്‍പാപ്പ വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org