വിശുദ്ധ നാട്ടിലെ വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ കത്ത്

വിശുദ്ധ നാട്ടിലെ വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ കത്ത്

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന വിശുദ്ധനാട്ടിലെ കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയച്ചു. വിശ്വാസികള്‍ക്ക് തന്റെ പ്രാര്‍ത്ഥനയും സാമീപ്യവും പാപ്പ വാഗ്ദാനം ചെയ്തു. യേശുവിന്റെ ജീവിതവുമായി അടുത്ത ബന്ധമുള്ള വിശുദ്ധനാട്ടിലെ ജനത ക്രൂരതകള്‍ അനുഭവിക്കുകയാണ് എന്ന് പാപ്പ കത്തില്‍ ചൂണ്ടിക്കാട്ടി. അത്തരമൊരു ജനതയ്ക്ക് ജീവിക്കാനുള്ള ഭൂമി നിഷേധിക്കപ്പെടുന്നത് വിഷമകരമാണ്. ഈ സാഹചര്യത്തിലും വിശ്വാസികള്‍ നല്‍കുന്ന സാക്ഷ്യത്തിനും പ്രത്യാശയ്ക്കും താന്‍ നന്ദി പറയുന്നു - പാപ്പ എഴുതി.

പത്തുവര്‍ഷം മുമ്പ് വിശുദ്ധനാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തെ പാപ്പ അനുസ്മരിച്ചു. സമാധാനത്തിലേക്കുള്ള നിര്‍ണ്ണായക നടപടികള്‍ ഒന്നും സ്വീകരിക്കാതെ, മനുഷ്യരാശിയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ഗുരുതരവും നിരന്തരവുമായ അപകടം സൃഷ്ടിക്കും. എന്നാല്‍ ക്രിസ്തു നമ്മെ ശക്തിപ്പെടുത്തും. വിശുദ്ധനാട്ടിലെ വിശ്വാസികള്‍ തനിച്ചല്ല. സാഹോദര്യത്തിന്റെ ആലിംഗനം ആ വിശ്വാസികള്‍ക്ക് നല്‍കാനും തീര്‍ത്ഥാടകനായി അവിടേക്ക് മടങ്ങിയെത്താനും എത്രയും വേഗം തനിക്കു സാധിക്കട്ടെ. - പ്രത്യാശയോടെ പാപ്പ കത്ത് ഉപസംഹരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org