ഫ്രാന്‍സിസ് പാപ്പായുടെ അന്ത്യയാത്രയെ അവിസ്മരണീയമാക്കിയ പ്രതീകങ്ങള്‍

ഫ്രാന്‍സിസ് പാപ്പായുടെ അന്ത്യയാത്രയെ അവിസ്മരണീയമാക്കിയ പ്രതീകങ്ങള്‍
Published on

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലോകനേതാക്കളും 2 ലക്ഷത്തിലധികം വിശ്വാസികളും പങ്കെടുത്ത മൃതസംസ്‌കാര കര്‍മ്മങ്ങള്‍ക്കൊടുവില്‍ പാപ്പായുടെ മൃതദേഹം ബസിലിക്കയില്‍ നിന്ന് ശവകുടീരം സജ്ജീകരിച്ച വി. മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോയ പ്രദക്ഷിണത്തിന്റെ പല ഘടകങ്ങളും പ്രതീകാത്മക മൂല്യം ഉള്ളവയായിരുന്നു.

1. ദിവ്യബലിക്കു ശേഷം വാഹകര്‍ മൃതദേഹ പേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് പുറത്തേക്ക് എടുത്തത് സെന്റ് പീറ്റേഴ്‌സ് അങ്കണത്തിലൂടെ അല്ല മറിച്ച് മാര്‍പാപ്പ കഴിഞ്ഞ 12 വര്‍ഷവും താമസിച്ചിരുന്ന കാസ സാന്താ മാര്‍ത്തയിലേക്കുള്ള വാതിലിലൂടെ ആയിരുന്നു.

2. മൃതദേഹപേടകം വഹിക്കുന്നതിനുള്ള വാഹനമായി ഉപയോഗിച്ചത് 2017 ല്‍ മെക്‌സിക്കോ സമ്മാനിച്ച ഒരു വെളുത്ത പാപ്പ മൊബൈല്‍ ആയിരുന്നു. 2018 ല്‍ മെക്‌സിക്കോയിലേക്ക് മാര്‍പാപ്പ നടത്തിയ ചരിത്ര പ്രധാനമായ സന്ദര്‍ശനവേളയില്‍ ഉപയോഗിച്ച ഈ വാഹനം മെക്‌സിക്കന്‍ നിര്‍മ്മിതവും വലിയ വിലയില്ലാത്തതുമാണ്. (വത്തിക്കാനില്‍ സാധാരണയായി ഉപയോഗിക്കുന്നത് ബെന്‍സ് കമ്പനി സൗജന്യമായി നല്‍കുന്ന പാപ്പാമൊബൈലാണ്.)

3. മൃതദേഹപേടകവും വഹിച്ചുള്ള ഘോഷയാത്ര ടൈബര്‍ നദി കടന്നാണ് റോമിലേക്ക് പ്രവേശിച്ചത്. റോം രൂപതാമെത്രാന്‍ എന്ന തന്റെ നിയോഗത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നും നല്‍കിയ വലിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഒരു നിമിഷമായിരുന്നു ഇത്.

4. റോമാ നഗരത്തിന്റെ സുപ്രധാനമായ വീഥിയിലൂടെ ഘോഷയാത്ര മേരി മേജര്‍ ബസിലിക്കയിലേക്ക് നീങ്ങുമ്പോള്‍ ഇരുവശവും റോമാക്കാരായ ആയിരക്കണക്കിന് വിശ്വാസികള്‍ ഈ അര്‍ജന്റീനിയന്‍ സഭാധ്യക്ഷന് വിട നല്‍കാനായി ഒത്തുകൂടിയിരുന്നു. റോമാ നഗരത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൂടെയും ചരിത്ര സ്മാരകങ്ങളുടെ മുമ്പിലൂടെയുമാണ് റോമാ മെത്രാന്റെ മൃതദേഹ പേടകം കടന്നുപോയത്.

5. ഈശോസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റോമിലെ ദേവാലയത്തിന്റെ മുമ്പിലൂടെയും ഘോഷയാത്ര കടന്നുപോയി. ചരിത്രത്തിലെ ആദ്യത്തെ ജെസ്യൂട്ട് മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പ, സ്ഥാനമേറ്റ ശേഷം, ഇഗ്‌നേഷ്യസ് ലയോളയുടെ ആദ്യതിരുനാളിന് ഈ ദേവാലയം സന്ദര്‍ശിച്ചു ദിവ്യബലി അര്‍പ്പിച്ചിരുന്നു. ഇറ്റലിക്ക് പുറത്ത് യാത്ര ചെയ്യുമ്പോഴെല്ലാം അവിടങ്ങളിലെ ഈശോസഭക്കാരുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

6. റോമന്‍ കൊളോസിയത്തിന്റെ മുമ്പിലൂടെ മൃതദേഹപേടകം കടന്നുപോയതായിരുന്നു ഹൃദയസ്പര്‍ശിയായ ഒരു നിമിഷം. മാര്‍പാപ്പ എന്ന നിലയില്‍ എല്ലാ വര്‍ഷവും കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ചകളില്‍ നടന്നിരുന്ന കുരിശിന്റെ വഴികളില്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു. 2023 മുതലാണ് അനാരോഗ്യം മൂലം കൊളോസിയത്തില്‍ മാര്‍പാപ്പ എത്താതെ പോയത്.

7. റോം രൂപതയുടെ കത്തീഡ്രലായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ മുമ്പിലൂടെയും മൃതദേഹ ഘോഷയാത്ര കടന്നുപോയി. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തിലെ പരമ്പരാഗത പ്രദക്ഷിണങ്ങള്‍ നടക്കുന്ന ഒരു പാതയുമാണ് ഇത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org