ബെനഡിക്ട് പാപ്പയുടെ മുന്‍ സെക്രട്ടറി വത്തിക്കാന്‍ സ്ഥാനപതി

ബെനഡിക്ട് പാപ്പയുടെ മുന്‍ സെക്രട്ടറി വത്തിക്കാന്‍ സ്ഥാനപതി
Published on

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ഗ്യാന്‍സ്വീന്‍, വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായി. ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ നുണ്‍ഷ്യോ ആയിരിക്കും അദ്ദേഹം. ആത്മവിശ്വാസത്തോടെയും ദൈവത്തിലാശ്രയിച്ചും അതേ സമയം വലിയ സന്തോഷത്തോടെയുമാണ് പുതിയ നിയമനത്തെ താന്‍ കാണുന്നതെന്ന് ആര്‍ച്ചുബിഷപ്പ് അറിയിച്ചു. താന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത, തികച്ചും പുതുമ നിറഞ്ഞ ഒരു പ്രവര്‍ത്തനരംഗമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പ് ഏതെങ്കിലും വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളിലോ നയതന്ത്ര സേവന രംഗത്തോ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. ഭൗമ രാഷ്ട്രീയപരമായി പ്രാധാന്യമുള്ളവയാണ് ഈ ബാള്‍ട്ടിക് രാജ്യങ്ങള്‍. ശ്രദ്ധേയമായ കത്തോലിക്കാപാരമ്പര്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്.

ഈ നിയമനത്തോടെ, 68 കാരനായ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിരാമം ആയിരിക്കുകയാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മരണശേഷം അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്തങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. പേപ്പല്‍വസതിയുടെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. 2023 ജൂണില്‍ വേറെ ചുമതലകള്‍ ഏല്‍പ്പിക്കാതെ വത്തിക്കാന്‍ വിട്ടുപോകണമെന്ന ഉത്തരവ് അദ്ദേഹത്തി നു നല്‍കിയത് ഊഹാപോഹങ്ങള്‍ക്ക് വഴി വച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org