

അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗ്വിനിയ എന്നീ രാജ്യങ്ങളിലേ ക്കുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പ യുടെ പര്യടനം പുരോഗമിക്കുന്നു. അള്‍ജീരിയായിലെത്തിയ മാര്‍പാപ്പ അവിടെ 32 വര്‍ഷം മുമ്പു രക്തസാക്ഷിത്വം വരിച്ച രണ്ട് അഗസ്റ്റീനിയന്‍ സന്യാസിനിമാരുടെ മഠം സന്ദര്‍ശിച്ചു. സ്‌പെയിനില്‍ നിന്നുള്ള സിസ്റ്റര്‍ എസ്‌തേര്‍ അലോണ്‍സോ, സിസ്റ്റര്‍ കാരിഡാഡ് മാര്‍ട്ടിന്‍ എന്നിവരാണ് ചാപ്പലിലേക്കു കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
തൊണ്ണൂറുകളില്‍ അള്‍ജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇതുപോലെ വേറെയും ക്രിസ്ത്യന്‍ മിഷണറിമാരെ കൊലപ്പെടുത്തിയിരുന്നു. അക്കാലത്ത് അള്‍ജീരിയായില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അള്‍ജീരിയായില്‍ സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം തന്നെ വളരെയേറെ അര്‍ഥസമ്പുഷ്ടമാണെന്ന് ലിയോ മാര്‍പാപ്പ മഠത്തിലെ സന്ദര്‍ശനത്തിനിടെ പറഞ്ഞു.
അഗസ്റ്റീനിയന്‍ സന്യാസിയായ മാര്‍പാപ്പ സെന്റ് അഗസ്റ്റിന്റെ നാട്ടിലെത്തുന്നുവെന്ന പ്രാധാന്യവും അള്‍ജീരിയന്‍ സന്ദര്‍ശനത്തിനുണ്ട്. അള്‍ജീരിയായില്‍ വിമാനമിറങ്ങിയ മാര്‍പാപ്പ ആദ്യം സന്ദര്‍ശിച്ചത് അവിടത്തെ രക്തസാക്ഷിസ്മാരകമാണ്.
അമ്പതുകളില്‍ നടന്ന അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകമാണത്. പിന്നീട് അള്‍ജീരിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ പാപ്പ, അവിടത്തെ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു. സകലരുടെയും അന്തസ്സിനെ മാനിക്കാനും മറ്റുള്ളവരുടെ വേദനയില്‍ വേദനിക്കാനും മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു.
പിന്നീടദ്ദേഹം അള്‍ജീരിയായിലെ മോസ്‌ക് സന്ദര്‍ശിച്ചു. അവിടെ ഒരു നിമിഷം മൗനധ്യാനത്തില്‍ മുഴുകിയ പാപ്പ പരസ്പര ആദരവിന്റെ പ്രാധാന്യം വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ അള്‍ജീരിയായില്‍ മാര്‍പാപ്പയുടെ മോസ്‌ക് സന്ദര്‍ശനത്തിനു പ്രാധാന്യമുണ്ട്.
അതിനുശേഷം ആഫ്രിക്കാ മാതാവിന്റെ നാമധേയത്തിലുള്ള കത്തോ ലിക്കാ ബസിലിക്കയിലെത്തിയ മാര്‍പാപ്പയെ കേള്‍ക്കുവാനും സംവദിക്കുവാനും അവി ടെയും മുസ്ലീം വിശ്വാസികളും പെന്ത ക്കോസ്തു സഭാംഗങ്ങളും എത്തിയിരുന്നു.