ഇറ്റലിയിലെ തീര്‍ത്ഥകേന്ദ്രങ്ങള്‍ തുറന്നു: വിദേശതീര്‍ത്ഥാടകര്‍ എത്തുന്നില്ല

ഇറ്റലിയിലെ തീര്‍ത്ഥകേന്ദ്രങ്ങള്‍ തുറന്നു: വിദേശതീര്‍ത്ഥാടകര്‍ എത്തുന്നില്ല
Published on

കോവിഡ് മൂലം അടച്ചിട്ടിരുന്ന ഇറ്റലിയിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തുറന്ന് പൊതുവായ തിരുക്കര്‍മ്മങ്ങളും ആഘോഷങ്ങളും തുടങ്ങിയെങ്കിലും പൂര്‍വസ്ഥിതി പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നു റോം രൂപതയുടെ തീര്‍ത്ഥാടക വിഭാഗം വക്താവ് അറിയിച്ചു. അന്താരാഷ്ട്ര തീര്‍ത്ഥാടകരുടെ വരവു വളരെ കുറവാണ്. ഇറ്റലിക്കു പുറത്തു നിന്നെത്തുന്നവരുടെ ബുക്കിംഗില്‍ കഴിഞ്ഞ വര്‍ ഷത്തെ അപേക്ഷിച്ച് 90 ശതമാനം കുറവുണ്ടായെന്നാണ് ഇറ്റാലിയന്‍ ദേശീയ ടൂറിസം ഏജന്‍സിയുടെ കണക്ക്. 2019 നേക്കാള്‍ 3.5 കോടി അന്താരാഷ്ട്രയാത്രികര്‍ 2020 ല്‍ കുറവായിരിക്കുമെന്നു അവര്‍ കണക്കാക്കിയിട്ടുണ്ട്. ഇതു ക്രൈസ്തവ തീര്‍ത്ഥകേന്ദ്രങ്ങളേയും ബാധിക്കും. യൂറോപ്പിനകത്തു നിന്നുള്ള യാത്രികര്‍ക്ക് എത്തിച്ചേരാന്‍ യാതൊരു ബുദ്ധിമുട്ടുകളും ഇപ്പോഴില്ലെങ്കിലും ജനങ്ങള്‍ പ്രത്യേക കരുതലെടുക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയുമാണ്.
അതേസമയം ആഭ്യന്തരയാത്രകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റോം രൂപതാ വക്താവ് അറിയിച്ചു. ചരിത്രപരവും മതപരവും സാംസ്‌കാരികവുമായ പൈതൃകങ്ങളുള്ള ഇറ്റലിയിലെ ചെറുപട്ടണങ്ങളിലേയ്ക്കു റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന ഇറ്റലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം നോക്കിയാല്‍ വര്‍ദ്ധനവു ദൃശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പക്ഷേ ആഭ്യന്തര തീര്‍ത്ഥാടനം കൊണ്ട് അസ്സീസി പോലെയുള്ള ഇറ്റാലിയന്‍ തീര്‍ത്ഥകേന്ദ്രങ്ങള്‍ക്കു പഴയ സ്ഥിതിയിലേക്കു മടങ്ങി പോകാന്‍ കഴിയില്ലെന്ന് അവിടെ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്നവര്‍ പറയുന്നു. 'സമാധാനത്തിന്റെ നഗരമായ' അസ്സീസിയില്‍ ഇപ്പോള്‍ 'അമിത സമാധാനം' ആണെന്ന് അവര്‍ പരിഭവിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org