പകര്‍ച്ചവ്യാധിയെ നേരിടാന്‍ ശാസ്ത്രവും മാനവൈക്യവും കൈകോര്‍ക്കണം -വത്തിക്കാന്‍

പകര്‍ച്ചവ്യാധിയെ നേരിടാന്‍ ശാസ്ത്രവും മാനവൈക്യവും കൈകോര്‍ക്കണം -വത്തിക്കാന്‍
Published on

ശാസ്ത്രവും മാനവൈക്യവും തമ്മില്‍ കൈകോര്‍ക്കുമെങ്കില്‍ മാത്രമേ കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കഴിയുകയുള്ളൂവെന്നു ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ പ്രസ്താവിച്ചു. മാനവൈക്യത്തിന്‍റെ ആന്‍റിബോഡികള്‍ ഈ പോരാട്ടത്തിനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വം, വരുമാനം, രാഷ്ട്രീയം, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ ബലഹീനരായ ആളുകള്‍ക്കു ദോഷം വരുത്തിക്കൊണ്ട് മറ്റുള്ളവര്‍ നേട്ടമെടുക്കുന്ന പ്രവണത ഒഴിവാക്കുകയും പൊതുനന്മയെ പരിഗണിക്കുകയും ചെയ്യുന്ന സാങ്കേതിക, വൈദ്യശാസ്ത്ര പരിഹാരങ്ങള്‍ ഉണ്ടാകണം. മറ്റു മനുഷ്യരെ സഹജീവികളായി കാണുക എന്നതാണ് പകര്‍ച്ചവ്യാധിയു ടെ പ്രതിരോധത്തിനുണ്ടാകേണ്ട ഏറ്റവും പ്രധാനമായ സമീപനം – ആര്‍ച്ചുബിഷപ് പറഞ്ഞു. അക്കാദമി അംഗങ്ങള്‍ "കൊറോണാ വൈറസും മാനവസാഹോദര്യവും" എന്ന രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആര്‍ച്ചുബിഷപ്പിന്‍റെ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്. തെരുവിലൂടെ നടന്നു വരികയും ഒരു മീറ്റര്‍ അകലെ നിന്ന് എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന അപരന്‍ എന്നെയും തന്നെത്തന്നെയും സംരക്ഷിക്കുകയാണു ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് പൊതുനന്മയ്ക്കുവേണ്ടിയുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും സ്വീകരിക്കുകയും ഈ അടിയന്തിരാവസ്ഥയില്‍ നിന്ന് അതിവേഗം പുറത്തു കടക്കുകയും ചെയ്യുക – ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org