
വത്തിക്കാൻ പൗരസ്ത്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ഗുജേറോത്തിയെ മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി വിരമിക്കുന്ന ഒഴിവിലാണ് ആർച്ച്ബിഷപ്പ് ക്ളോഡിയോ ഗുജേറോത്തി നിയമിതനാകുന്നത്. പൗരസ്ത്യ ഭാഷകളിലും സാഹിത്യത്തിലും പാണ്ഡിത്യമുള്ളയാളാണ് ഇറ്റാലിയൻ സ്വദേശിയായ ആർച്ചുബിഷപ് ഗുജേറോത്തി.
ഗ്രേറ്റ് ബ്രിട്ടനിലെ വത്തിക്കാൻ സ്ഥാനപതി ആയി പ്രവർത്തിച്ചു വരികയായിരുന്നു 2020 മുതൽ അദ്ദേഹം.
വടക്കൻ ഇറ്റലിയിലെ വെറോണയിലാണ് ആണ് 67 കാരനായ ആർച്ച്ബിഷപ്പ് ഗുജേറോത്തിയുടെ ജനനം. 1982 മെയ് 29 ന് വെറോണ രൂപതാ വൈദികനായി പട്ടം സ്വീകരിച്ചു. 1997 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പൗരസ്ത്യ തിരുസംഘത്തിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചു.
2001 ൽ വത്തിക്കാന്റെ നയതന്ത്ര സർവീസിന്റെ ഭാഗമായി. ജോർജിയ, അർമേനിയ, അസർബൈജാൻ, ബെലാറൂസ് എന്നീ രാജ്യങ്ങളിലെ നുൺഷ്യോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉക്രൈനിൽ നുൺഷ്യോ ആയി 5 വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2020 ൽ ബ്രിട്ടനിൽ വത്തിക്കാൻ നുൺഷ്യോ ആയി നിയമിതനായത്.
1917 ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയാണ് പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം സ്ഥാപിച്ചത്. സ്വയം ഭരണാധികാരമുള്ള 23 പൗരസ്ത്യസഭകളുടെ ചുമതലയാണ് കാര്യാലയം നിർവഹിക്കുന്നത്.