തടവില്‍ അടച്ചിരിക്കുകയായിരുന്ന ബിഷപ്പ് റൊണാള്‍ഡോ അല്‍വാരസിനെയും മറ്റൊരു മെത്രാനെയും 15 വൈദികരെയും രണ്ട് സെമിനാരി വിദ്യാര്‍ഥികളെയും നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ജയില്‍ മോചിതരാക്കി, വത്തിക്കാനിലേക്ക് അയച്ചു. വത്തിക്കാനും നിക്കരാഗ്വയും തമ്മില്‍ നടന്നുവന്ന ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനം.
ഡാനിയല്‍ ഒട്ടേഗായുടെ ഭരണകൂടത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് നേരത്തെ അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്ന ബിഷപ്പ് സില്‍വിയോ ജോസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നിക്കരാഗ്വയും ഈ തീരുമാനം സാധ്യമാക്കിയതിന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാനും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി തടവില്‍ കഴിയുകയായിരുന്ന ബിഷപ്പ് അല്‍വാരസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. രാജ്യദ്രോഹ കുറ്റം ആരോപിച്ച് 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ചാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നത്.
ബിഷപ്പ് അല്‍വാരിസിനെതിരായ ഈ നടപടിയിലും നിക്കരാഗ്വയിലെ മതമര്‍ദനങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ പലതവണ കടുത്ത ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയും ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. ബിഷപ് അല്‍വാരെസിന്റെ ആരോഗ്യകാര്യങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.