

ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ ഘാന സ്വദേശിയായ രക്തസാക്ഷി വിശുദ്ധ മാത്യു അയാരിഗ യുടെ നാമത്തില്‍ ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ഇടവക അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥാപിതമായി. 2015 ഫെബ്രുവരി 15-ന് ലിബിയയിലെ സിര്‍ത്തില്‍ വച്ച് 20 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കൊപ്പമാണ് മാത്യു അയാരിഗയും കൊല്ലപ്പെട്ടത്.
ക്രിസ്തുവിശ്വാസം തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനെത്തുടർ ന്നാണ് ഭീകരര്‍ അദ്ദേഹത്തെ വധിച്ചത്. 2023-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ 21 രക്തസാക്ഷികളെയും കത്തോലിക്കാസഭയുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയായ റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫോര്‍ട്ട് വര്‍ത്ത് രൂപതയിലെ ആര്‍ലിംഗ്ടണില്‍ സ്ഥാപിതമായ ഈ പുതിയ ഇടവകയുടെ പ്രഖ്യാപനം ബിഷപ്പ് മൈക്കല്‍ ഓള്‍സണ്‍ ആണ് നടത്തിയത്. അമേരിക്കയിലെ ആദ്യത്തെ ഘാന ദേശീയ കത്തോലിക്കാ ഇടവക എന്ന പ്രത്യേകതയും ഈ ദേവാലയത്തിനുണ്ട്. വിശ്വാസത്തിന് വേണ്ടി ജീവന്‍ നല്‍കിയ മാത്യു അയാരിഗയുടെ ധീരമായ സാക്ഷ്യത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ പുതിയ ഇടവകയെ വിശ്വാസികള്‍ കാണുന്നത്. 2015-ല്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ തവദ്രോസ് രണ്ടാമന്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.