സഭയ്ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ട് വത്തിക്കാനിലെ സഭാമാതാ ആശ്രമത്തില്‍ കഴിയുന്ന വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ കൃതജ്ഞതയും ആശംസകളും അറിയിച്ചു. ബെനഡിക്ട് പതിനാറാമന്റെ പൗരോഹിത്യസ്വീകരണത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ പരാമര്‍ശം. ജര്‍മ്മനിയിലെ മ്യൂനിച്ച് അതിരൂപതയ്ക്കു വേണ്ടിയാണ് 1951 ജൂണ്‍ 29 നു, 24 കാരനായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍ തിരുപ്പട്ടം സ്വീകരിച്ചത്. ജ്യേഷ്ഠസഹോദരനായ ജോര്‍ജ് റാറ്റ്‌സിംഗറും അദ്ദേഹത്തോടൊപ്പം പുരോഹിതനായി.
സഭാമാതാ ആശ്രമത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പൗരോഹിത്യസ്വീകരണത്തിന്റെ വാര്‍ഷികം ആ ഘോഷിച്ചതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ പറഞ്ഞു. ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് ഗായകസംഘത്തിലെ ആറ് അംഗങ്ങള്‍ ഈ ബലിയര്‍പ്പണത്തിനായി എത്തിയിരുന്നു. പാപ്പായുടെ നിര്യാതനായ സ ഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ ഈ ഗായകസംഘത്തിലെ സംഗീതസംവിധായകനായിരുന്നു.