ദേശീയ ചാനലില്‍ ‘കുരിശുമണി’ തുടരണമെന്ന് ഭൂരിപക്ഷം

Published on

ഐര്‍ലണ്ടിലെ ദേശീയ സംപ്രേഷണ ശൃംഘലയായ ആര്‍ടിഇ യില്‍ വൈകീട്ട് ആറു മണിക്ക് ത്രികാലപ്രാര്‍ത്ഥനയുടെ സമയമറിയിക്കുന്ന പരിപാടി തുടരണമെന്ന് ഒരു എക്സിറ്റ് പോളില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും വൈകീട്ട് ആറു മണിക്കും 'കര്‍ത്താവിന്‍റെ മാലാഖ' ചൊല്ലുന്നതിനുള്ള മണിയടിക്ക് ക്രൈസ്തവലോകത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് 1962-ലാണ് ഐറിഷ് സംപ്രേഷണ വിഭാഗം ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്ന പരിപാടി തുടങ്ങിയത്. പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന ജനങ്ങളുടെ ദൃശ്യവും മണിമുഴക്കത്തിന്‍റെ പശ്ചാത്തലശബ്ദവുമാണ് ഒരു മിനിട്ട് സംപ്രേഷണം ചെയ്യുക. ഇത് തുടരണോ എന്നതായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ അഭിപ്രായവോട്ടെടുപ്പിനൊപ്പം ചാനല്‍ ഉന്നയിച്ച ചോദ്യം. തുടരണമെന്ന് 68 ശതമാനം പേരും അഭിപ്രായപ്പെട്ടു. "വിശ്വാസികള്‍ക്ക് അതൊരു കൃപയുടെ നിമിഷവും അവിശ്വാസികള്‍ക്ക് സമാധാനത്തിന്‍റെ നിമിഷവുമാണ്. അതെന്തിനു വേണ്ടെന്നു വയ്ക്കണം?" വോട്ടെടുപ്പില്‍ പങ്കെടുത്ത ഒരാള്‍ ഉന്നയിച്ച ഈ അഭിപ്രായമാണ് ഐറിഷ് ജനത പൊതുവില്‍ പങ്കുവയ്ക്കുന്നതെന്ന് വോട്ടെടുപ്പു സംഘടിപ്പിച്ചവര്‍ പറയുന്നു.

logo
Sathyadeepam Online
www.sathyadeepam.org