സ്വന്തം ജന്മനാടുകള്‍ വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ആളുകള്‍ക്കുവേണ്ടിയാണ് ജൂണ്‍ മാസത്തില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുക എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ''യുദ്ധം മൂലവും ദാരിദ്ര്യം മൂലവും ജന്മനാടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ആളുകള്‍ വേരുകള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അനുഭവിക്കുന്നു. എവിടമാണ് തങ്ങള്‍ക്കു സ്വന്തമായുള്ളതെന്ന് അവര്‍ക്ക് അറിയില്ല. അവര്‍ ചെന്നെത്തുന്ന ചില രാജ്യങ്ങളിലാകട്ടെ കുടിയേറ്റക്കാരെ ഭീഷണിയായി കരുതുകയും പേടിക്കുകയും ചെയ്യുന്നു. കുടുംബങ്ങളെയും ഹൃദയങ്ങളെയും വേര്‍തിരിക്കുന്ന മതിലുകള്‍ ഉയര്‍ത്തപ്പെടുന്നു. ഈയൊരു കാഴ്ചപ്പാട് ക്രൈസ്തവര്‍ക്ക് പുലര്‍ത്താനാകില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നവന്‍ ക്രിസ്തുവിനെ തന്നെയാണ് സ്വാഗതം ചെയ്യുന്നത്,'' പ്രാര്‍ത്ഥനായോഗം അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.
യുദ്ധമോ വിശപ്പോ മൂലം അപകടകരമായ പലായനങ്ങള്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട കുടിയേറ്റക്കാര്‍, ചെല്ലുന്നിടങ്ങളില്‍ സ്വാഗതവും പുതിയ ജീവിതാവസരങ്ങളും കണ്ടെത്തട്ടെ എന്ന് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥന ഉപസംഹരിക്കുന്നു.