

യേശുവിന്റെ ജനന രംഗങ്ങള്‍ തത്സമയമായി വിശ്വാസികള്‍ക്ക് കാണിക്കുവാന്‍ റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ അണിനിരക്കുന്ന കലാകാരന്മാരും, അണിയറ പ്രവര്‍ത്തകരുമായി ലിയോ പതിനാലാമന്‍ കൂടിക്കാഴ്ച്ച നടത്തി. അവര്‍ ജൂബിലി വര്‍ഷത്തിന്റെ വിശുദ്ധ വാതില്‍ കടക്കുകയും, പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
യേശുവിന്റെ ജനനരംഗത്തിന്റെ വശ്യതയാണ്, 1223-ല്‍ വിശുദ്ധ ഫ്രാന്‍സിസിന് ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിക്കുവാന്‍ പ്രേരകമായതെന്നു പാപ്പ ചൂണ്ടിക്കാട്ടി. ആയുധങ്ങളില്ലാതെ, ബലപ്രയോഗമില്ലാതെ, അഹങ്കാരം, അക്രമം, കൈവശം വയ്ക്കാനുള്ള മനുഷ്യന്റെ ആഗ്രഹം എന്നിവയെ മറികടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന യേശുവിന്റ പുല്‍ക്കൂട് നിര്‍മ്മിക്കുന്ന പാരമ്പര്യം ഇപ്രകാരമാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചതെന്നും പാപ്പ അനുസ്മരിച്ചു.
അന്ധകാരത്തിലും, മരണത്തിന്റെ നിഴലിലും കഴിയുന്നവര്‍ക്ക് പ്രകാശം പകരുവാനും, സമാധാന ത്തിന്റെ വഴിയില്‍ നമ്മുടെ ചുവടുകളെ നയിക്കുവാനും ഉദിക്കുന്ന ക്രിസ്തുവെന്ന സൂര്യന്റെ ശിഷ്യന്മാരാ യിരിക്കുക എന്നത് ഏറെ പ്രധാനമാണെന്നു പാപ്പ പ്രസ്താവിച്ചു.
ഇത് നമ്മെ പ്രത്യാശയുടെ തീര്‍ഥാടക രാക്കുന്നുവെന്നും, മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ പ്രതിബദ്ധതയോടും സ്ഥിരോത്സാഹത്തോടും കൂടി പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രചോദനമാണ് യേശുവിന്റെ ജനനമെന്നും പാപ്പ പറഞ്ഞു. 'മനുഷ്യന്‍ ദൈവമാകാന്‍ ദൈവം മനുഷ്യനായി മാറിയെന്നുള്ള' ഓര്‍മ്മപ്പെടുത്തലാണ് യേശുവിന്റെ ജനനമെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.