
കിഴക്കന്‍ ജെറുസലേമില്‍ ഇസ്രായേലും പലസ്തീനും തമ്മില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കെ, കത്തോലിക്കാസഭ സമാധാനസ്ഥാപനത്തിനു ശ്രമങ്ങള്‍ തുടങ്ങി. ഒരേ സ്ഥലത്തിനു രണ്ടു മതവിഭാഗങ്ങള്‍ അവകാശമുന്നയിക്കുന്നത് ദുരന്തത്തിനുള്ള വഴിയൊരുക്കലാണെന്ന് ജറുസലേം ലത്തീന്‍ പാട്രിയര്‍ക്കല്‍ വികാരി ഫാ.ഡേവിഡ് എം ന്യൂഹാസ് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍/പലസ്തീനില്‍ സഭയ്ക്കുള്ളത് വളരെ സവിശേഷമായ ഒരു ദൗത്യമാണ്. ഏതെങ്കിലും തരത്തിലുള്ള യാതൊരു അധികാരവും ഇല്ലാത്ത ഒരു സംവിധാനമെന്ന നിലയില്‍ സഭയ്ക്ക് ഇവിടെ സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി സംസാരിക്കാം. യുദ്ധത്തിനും അക്രമത്തിനും പകരമായി നീതിയും സമാധാനവും പടുത്തുയര്‍ത്തുന്നതിനു വലിയ സംഭാവനകള്‍ നല്കാന് സഭയ്ക്കു സാധിക്കും – ഫാ. ന്യൂഹാസ് വിശദീകരിച്ചു.
മുസ്ലീങ്ങളുടെ അല്‍ അഖ്സ മോസ്ക് നില്ക്കുന്ന സ്ഥലത്ത് കഴിഞ്ഞയാഴ്ച സംഘര്‍ഷമാരംഭിച്ചിരുന്നു. മോസ്കിലേയ്ക്കു പ്രവേശിക്കുന്നവര്‍ക്ക് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നിര്‍ബന്ധമാക്കിയതാണ് തര്‍ക്കങ്ങള്‍ക്കു തുടക്കമിട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഏതാനും പേര് കൊല്ലപ്പെടുകയും ചെയ്തു. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേലി അധികൃതര്‍ പിന്നീടു നീക്കം ചെയ്തു. ഇങ്ങനെയൊരു സംഘര്‍ഷ സാഹചര്യത്തില്‍ ശരിയും തെറ്റും കൃത്യമായി വിവേചിച്ചറിയുക വളരെ ബുദ്ധിമുട്ടാണെന്ന് ഫാ. ന്യൂഹാസ് പറഞ്ഞു. സംഘര്‍ഷത്തിനു പരിഹാരമുണ്ടാക്കുകയും എളുപ്പമല്ല. കാരണം, പരസ്പരം ശ്രവിക്കാന്‍ ഇരുകൂട്ടരും തയ്യാറായിരിക്കില്ല. ഈ പശ്ചാത്തലത്തില്‍ സഭയുടെ രാഷ്ട്രീയ നിഷ്പക്ഷതയ്ക്കു വളരെ വലിയ പ ങ്കുവഹിക്കാനുണ്ട്. സത്യത്തില്‍ അധിഷ്ഠിതമായ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുകയാണു സഭ. ഇതു നയതന്ത്രഭാഷയല്ല. മറിച്ച് സത്യത്തെ ആദരിച്ചുകൊണ്ട് അനുരഞ്ജനത്തിനായി ശ്രമിക്കുന്ന ഭാഷയാണ്. സ്കൂളുകളും യൂണിവേഴ്സിറ്റികളും ആശുപത്രികളും വൃദ്ധമന്ദിരങ്ങളും അഗതമന്ദിരങ്ങളും ഉള്‍പ്പെടെ സഭയുടെ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഘലയും അനുരഞ്ജനസൃഷ്ടിക്കായി സഭ ഉപയോഗിക്കുന്നുണ്ട് – അദ്ദേഹം വിശദീകരിച്ചു.