
മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന സാംസ്‌കാരിക മാതൃകകളെ അടിച്ചേല്‍പിച്ചുകൊണ്ട് സുവിശേഷപ്രഘോഷണം നടത്താനാവില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഓരോരുത്തരുടെയും 'മാതൃഭാഷ'കളില്‍ പ്രകാശിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ക്രിസ്തു പ്രഘോഷിച്ച വിമോചനം വ്യക്തികളിലേക്കും ജനതകളിലേക്കും എത്തിച്ചേരുകയുള്ളൂ. കുട്ടികളും എളിയവരുമായ ആളുകളിലൂടെയാണ്, പണ്ഡിതരിലൂടെയും വിജ്ഞാനികളിലൂടെയുമല്ല സുവിശേഷം കൈമാറ്റം ചെയ്യപ്പെടുന്നത്. -പാപ്പാ വിശദീകരിച്ചു. സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ജീവനിലൂടെയാണ് സുവിശേഷം ആദ്യമായി കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അതുകൊണ്ടാണ് അമ്മമാരും അമ്മാമ്മമാരും പ്രഥമ സുവിശേഷപ്രഘോഷകരായിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. മെക്‌സിക്കോയിലെ ഗ്വദലൂപ് മാതാവിന്റെ പ്രത്യക്ഷത്തിന്റെ കഥ മാര്‍പാപ്പ സൂചിപ്പിച്ചു. ഏറ്റവും എളിയവരായ മനുഷ്യരെയാണ് പ.മാതാവ് തന്റെ ദര്‍ശനം നല്‍കാനായി തിരഞ്ഞെടുക്കുന്നത്. അവരോടു സംസാരിക്കുന്നതു വഴിയായി എല്ലാവരോടുമാണ് പ.മാതാവ് സംസാരിക്കുന്നത്. എല്ലാവര്‍ക്കും മനസ്സിലാകാവുന്ന ഭാഷയിലുമാണ് ആ സംസാരം, ക്രിസ്തുവിനെ പോലെ. -മാര്‍പാപ്പ വിശദീകരിച്ചു.