വിശുദ്ധ കുര്‍ബാന നിയോഗം: സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നു വത്തിക്കാന്‍

വിശുദ്ധ കുര്‍ബാന നിയോഗം: സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നു വത്തിക്കാന്‍
Published on

കുര്‍ബാനപ്പണം സംബന്ധിച്ച് കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാന്‍ പുതിയ ഉത്തരവു പുറപ്പെടുവിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ, വത്തിക്കാന്‍ വൈദികകാര്യാലയം പുറത്തിറക്കിയ പുതിയ ഡിക്രിയനുസരിച്ചുള്ള ചട്ടങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍ നിലവില്‍ വന്നു.

വിശുദ്ധ കുര്‍ബാനയര്‍പ്പണനിയോഗം, അതിലേക്കായി വിശ്വാസികള്‍ നല്‍കിയിരുന്ന തുക, കൂടുതല്‍ നിയോഗങ്ങളോടെയുള്ള വിശുദ്ധ ബലിയര്‍പ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991-ലെ ''മോസ് യൂജിത്തെര്‍' എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആധാരമാക്കി, 'സെക്കുന്തും പ്രൊബാത്തും' എന്നാരംഭിക്കുന്ന പുതിയ ഡിക്രിയാണ് ഓശാന ഞായറാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.

വിശുദ്ധ കുര്‍ബാനയുടെ നിയോഗത്തിനായി വിശ്വാസികള്‍ വൈദികര്‍ക്ക് നല്‍കിവന്നിരുന്ന കുര്‍ബാനപ്പണം തുടര്‍ന്നും നല്‍കാമെങ്കിലും, ഇതിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. കുര്‍ബാനപ്പണം കൈപ്പറ്റാതെയും പാവപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി വിശുദ്ധബലിയര്‍പ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരെ ആഹ്വാനം ചെയ്യുന്നു.

രൂപതകളില്‍ അധികമായി ഉണ്ടാകുന്ന വിശുദ്ധകുര്‍ബാന നിയോഗങ്ങളും അതിനായി ലഭിച്ച തുകയും മിഷന്‍ പ്രദേശങ്ങള്‍ക്കോ ബുദ്ധിമുട്ടുള്ള മറ്റ് ഇടവകകള്‍ക്കോ നല്‍കുന്നത് സംബന്ധിച്ച് മെത്രാന്മാക്കുള്ള നിര്‍ദ്ദേശങ്ങളും പുതിയ ഡിക്രിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വിശുദ്ധകുര്‍ബാനയര്‍പ്പണത്തിനായി സംഭാവന നല്‍കുന്ന വിശ്വാസികള്‍, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധബലിയോട് ചേരുകയും, എന്നാല്‍ അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും, സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നല്‍കുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രി ഓര്‍മ്മപ്പെടുത്തുന്നു.

വിവിധ നിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധബലിയര്‍പ്പിക്കുന്ന പതിവ് ഇനിമുതല്‍ കൂടുതല്‍ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു എന്ന് ഡിക്രി ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം കുര്‍ബാനകളിലേക്ക് പണം സ്വീകരിക്കുമ്പോള്‍, വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും, അവരുടെ സ്വതന്ത്രമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു.

വിശുദ്ധകുര്‍ബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നല്‍കുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അര്‍പ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധബലിയര്‍പ്പിക്കുന്ന പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രിക്ക് പിന്നിലുണ്ട്. കുര്‍ബാനക്കായി സംഭാവന സ്വീകരിക്കുമ്പോള്‍, അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും, അതനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാന്‍ മെത്രാന്മാര്‍ക്കും വികാരിമാര്‍ക്കുമുള്ള കടമയെയും ഡിക്രി പരാമര്‍ശിക്കുന്നുണ്ട്.

വിശുദ്ധ കുര്‍ബാനയുടെ ആധ്യാത്മികസമഗ്രത കാത്തുസൂക്ഷിക്കുക, നിയോഗങ്ങളുമായി ബന്ധപ്പെട്ട സുതാര്യതയും വ്യക്തതയും ഉറപ്പാക്കുക, സഭ കുര്‍ബാനയുടെ നിയോഗവുമായി ബന്ധപ്പെട്ട തങ്ങളുടെ സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശ്വാസികളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയും പുതിയ ഡിക്രി ലക്ഷ്യം വയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org