ലോകമെങ്ങും കത്തോലിക്കാപള്ളികളില്‍ ദുഃഖവെള്ളിയാഴ്ച, വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്കു വേണ്ടി ധനസമാഹരണം നടത്തുന്ന പതിവ് ഈ വര്‍ഷവും ഉണ്ടായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. 1974 ല്‍ വി.പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ഇത് ആരംഭിച്ചത്. ആകെ ലഭിക്കുന്ന സംഭാവനയുടെ 65 % വിശുദ്ധനാട്ടിലെ തീര്‍ത്ഥകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന ഫ്രാന്‍സിസ്‌കന്‍ അധികാരികള്‍ക്കു കൈമാറും. ബാക്കി 35% വത്തിക്കാന്‍ പൗരസ്ത്യകാര്യാലയത്തിനുള്ളതാണ്. സെമിനാരി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് കാര്യാലയം ഇതു ചെലവഴിക്കുക. കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ചത് 90 ലക്ഷം ഡോളറാണ്.
സിറിയയിലും തുര്‍ക്കിയിലും കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ഭൂകമ്പങ്ങള്‍ ഈ പ്രദേശത്തെ ക്രൈസ്തവരുടെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നു പൗരസ്ത്യകാര്യാലയം അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ക്ലൗദിയോ ഗുജെറോത്തി ചൂണ്ടിക്കാട്ടി. ചരിത്രപ്രധാനമായ നിര്‍മ്മിതികളുടെ അറ്റകുറ്റപ്പണികള്‍, ഭവനനിര്‍മ്മാണം, വിദ്യാഭ്യാസസഹായം, അക്രമങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള സഹായം എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ മധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ക്കുണ്ടെന്നും ദുഃഖവെള്ളിയാഴ്ച നടക്കുന്ന ധനസമാഹരണം ഇതിനെല്ലാം ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് ഗുജെറോത്തി വ്യക്തമാക്കി.