
പോളണ്ടില്‍ നാസികള്‍ കൊലപ്പെടുത്തിയ ഭാര്യാഭര്‍ത്താക്കന്മാരെയും അവരുടെഏഴു മക്കളെയും രക്തസാക്ഷികളായി പ്രഖ്യാപിക്കാന്‍ മാര്‍പാപ്പ അനുമതി നല്‍കി. ഒരു യഹൂദ കുടുംബത്തെ നാസികളില്‍ നിന്നു രക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ജോസഫ് ഉല്‍മയും ഭാര്യ വിക്‌ടോറിയയും വധശിക്ഷക്കു വിധിക്കപ്പെട്ടത്. മക്കളും ഇവരോടൊപ്പം കൊല്ലപ്പെട്ടു. ഏഴു മക്കളില്‍ ഒരാള്‍ ഏഴു മാസം ഗര്‍ഭാവസ്ഥയിലുമായിരുന്നു. സ്റ്റാനിസ്ലാവ (8), ബാര്‍ബര (7), വ്‌ളാദിസ്ലാവ് (6), ഫ്രാന്‍സിസെസ്‌ക് (4), അന്റോണി (3), മരിയ (2) എന്നിവരായിരുന്നു മക്കള്‍.
1944 ല്‍ ദക്ഷിണ പൂര്‍വ പോളണ്ടിലായിരുന്നു ഈ സംഭവം. എട്ട് യഹൂദര്‍ ഉല്‍മ കുടുംബത്തില്‍ ഒളിവില്‍ കഴിയുന്നതായി നാസി പട്ടാളം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഇവരോടൊപ്പം മറ്റു പതിനഞ്ചു പേരുടെ കൂടി നാമകരണനടപടികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ഘട്ടത്തിലേയ്ക്കു കടന്നു. പതിനേഴാം നൂറ്റാണ്ടില്‍ ചൈനയിലെ പ്രസിദ്ധ മിഷണറിയായിരുന്ന മത്തെയോ റിച്ചി എന്ന ഈശോസഭാസന്യാസിയും ഇവരില്‍ ഉള്‍പ്പെടുന്നു.