വന്‍കരയുടെ ക്രൈസ്തവ വേരുകള്‍ വീണ്ടെടുക്കണമെന്നു യൂറോപ്യന്‍ മെത്രാന്മാര്‍

വന്‍കരയുടെ ക്രൈസ്തവ വേരുകള്‍ വീണ്ടെടുക്കണമെന്നു യൂറോപ്യന്‍ മെത്രാന്മാര്‍
Published on

യൂറോപ്പിന്‍റെ ക്രൈസ്തവ വേരുകള്‍ വീണ്ടെടുക്കണമെന്നും അതില്‍ പ്രത്യാശ കണ്ടെത്തണമെന്നും യൂറോപ്യന്‍ കത്തോലിക്കാ മെത്രാന്മാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 45 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരുടെ സമ്മേളനത്തിനൊടുവില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മെത്രാന്മാര്‍ യൂറോപ്യന്‍ വന്‍കരയുടെ ക്രൈസ്തവാടിസ്ഥാനങ്ങളെ കുറിച്ചോര്‍മ്മിപ്പിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് മെത്രാന്മാര്‍ സമ്മേളിച്ചത്. ജനങ്ങളുടെ നന്മയേയും മറഞ്ഞിരിക്കുന്ന വിശുദ്ധരേയും കൂടുതല്‍ മാനവികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു നിരന്തരം നിശബ്ദ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നവരേയും കുറിച്ച് ആഹ്ലാദിക്കാന്‍ യൂറോപ്പിനു കഴിയണമെന്നു മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

നിരാശയിലായിരിക്കുന്ന യൂറോപ്പിനോടു പ്രഭാതമണയുമ്പോഴുള്ള രാത്രികാവല്‍ക്കാരനെ പോലെ ഞങ്ങളാവശ്യപ്പെടുന്നത് ഉണരുക യൂറോപ്പേ എന്നാണ്. പലതരം വൈരുദ്ധ്യങ്ങള്‍ യൂറോപ്പ് നേരിട്ടു. ദൈവത്തിനായുള്ള ആഗ്രഹം ഒരു വശത്തും ക്രൈസ്തവജീവിതത്തിന്‍റെ തകര്‍ച്ച മറുവശത്തും കണ്ടു. സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍ക്കായുള്ള ആഗ്രഹം ഒരു വശത്തും മനുഷ്യാന്തസ്സിനോടുള്ള ആദരവില്ലായ്മ മറുവശത്തും ഉണ്ടായി. മാനവഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന അസ്തിത്വപ്രശ്നങ്ങള്‍ ഒരിക്കലും അപ്രത്യക്ഷമാകുകയില്ല – മെത്രാന്മാര്‍ വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org