പരിസ്ഥിതി പുനഃസ്ഥാപനം: അവശേഷിക്കുന്നതു ചുരുങ്ങിയ സമയം മാത്രം: മാര്‍പാപ്പ

പരിസ്ഥിതി പുനഃസ്ഥാപനം: അവശേഷിക്കുന്നതു ചുരുങ്ങിയ സമയം മാത്രം: മാര്‍പാപ്പ

Published on

ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന പരിസ്ഥിതി പുനസ്ഥാപനത്തിനു ചുരുങ്ങിയ സമയം മാത്രമേ നമുക്ക് അവശേഷിക്കുന്നുള്ളൂവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. 2030 വരെയുള്ള പത്തു വര്‍ഷം പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള ദശകമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ വാക്കുകള്‍. സൃഷ്ടിജാലത്തിന്റെ പരിപാലകരാകാന്‍ എന്നത്തേക്കാളും ഉത്തരവാദിത്വത്തോടെ അടിയന്തിരമായി നാം തയ്യാറാകേണ്ടതുണ്ട്. വളരെ കാലമായി നാം ചൂഷണത്തിനും നശീകരണത്തിനും വിധേയമാക്കിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പുനസ്ഥാപനത്തിന് ഇതാവശ്യമാണ്. അല്ലാത്ത പക്ഷം നമ്മുടെ ആശ്രയമായിരിക്കുന്ന അടിത്തറയെ തന്നെ നശിപ്പിക്കുകയെന്ന അപകടം നിലനില്‍ക്കുന്നു. പ്രളയങ്ങളും വിശപ്പും മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങളും നമ്മളും വരും തലമുറകളും നേരിടേണ്ടി വരും -മാര്‍പാപ്പ വിശദീകരിച്ചു.
കോവിഡ് 19 ഉം ആഗോളതാപനവുമെല്ലാം അടിയന്തിരമായ കര്‍മ്മപദ്ധതികളിലേക്കിറങ്ങാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന നിരവധി മുന്നറിയിപ്പുകളില്‍ ചിലതാണെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പദ്‌വ്യവസ്ഥകളെ കുറിച്ച് വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ അര്‍ത്ഥത്തെയും അതിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള വിചിന്തനം ആവശ്യമാണ്. ഇപ്പോഴത്തെ വികസനമാതൃകയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പുനരവലോകനവും ആവശ്യമാണ്. അതിന്റെ പ്രവര്‍ത്തനവൈകല്യങ്ങളും വ്യതിയാനങ്ങളും തിരുത്തപ്പെടണം -മാര്‍പാപ്പ വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org