ഈജിപ്ഷ്യന്‍ സഭ പള്ളികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു

ഈജിപ്ഷ്യന്‍ സഭ പള്ളികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു
Published on

മതതീവ്രവാദം ദുര്‍ബലമാകുന്ന പശ്ചാത്തലത്തില്‍, ഈജിപ്തിലെ സഭ നിര്‍ത്തിവച്ചിരുന്ന പള്ളികളുടെ നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ വര്‍ധിച്ച ആരാധനാസ്വാതന്ത്ര്യം ഉണ്ടെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന അറിയിച്ചു. പലതരത്തിലുള്ള മതമര്‍ദനങ്ങള്‍ ഈജിപ്തില്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ക്രൈസ്തവര്‍ക്ക് അവരുടെ വിശ്വാസജീവിതം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനാകില്ല എന്ന് കോപ്റ്റിക് കത്തോലിക്ക സഭയുടെ അധ്യക്ഷനായ അലക്‌സാണ്ട്രിയ പാത്രിയര്‍ക്കീസ് ആര്‍ച്ചുബിഷപ്പ് ഇബ്രാഹിം സിദ്രാഖ് പറഞ്ഞു. പുതിയ പള്ളികള്‍ പണിയുന്നതിന് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ രൂപതകള്‍ക്കും പുതിയ ദേവാലയ നിര്‍മ്മാണ പദ്ധതികള്‍ ഉണ്ട്. ദേവാലയങ്ങളാണ് നമ്മുടെ സമൂഹങ്ങളുടെ ഹൃദയം. ഇടവകക്കാര്‍ക്ക് ദേവാലയങ്ങളില്‍ എത്തുക ദുഷ്‌കരമായി മാറിയിരുന്നു -പാത്രിയര്‍ക്കീസ് ചൂണ്ടിക്കാട്ടി. 2016-ല്‍ കത്തി നശിച്ച ലക്‌സര്‍ കത്തീഡ്രലാണ് ഇപ്പോള്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന പള്ളികളില്‍ ഒന്ന്. ഈ കത്തീഡ്രലിന്റെ പുനഃനിര്‍മ്മാണം കോപ്റ്റിക് കത്തോലിക്കര്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ സഹായത്തോടെയാണ് ഇതിന്റെ പുനഃനിര്‍മാണം നടക്കുന്നത്.

ഇസ്ലാമിക് ബ്രദര്‍ഹുഡ് നേതാവായിരുന്ന മുഹമ്മദ് മുര്‍സിയുടെ കാലത്ത് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതിനു വലിയ മാറ്റം വന്നിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org