
ഭൂകമ്പം വലിയ നാശം വിതച്ച മ്യാന്‍മാറില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കാരിത്താസ് രംഗത്തിറങ്ങി. മരുന്നുകളുടെയും താല്‍ക്കാലിക പാര്‍പ്പിടങ്ങളുടെയും രൂക്ഷമായ അഭാവമാണ് തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് കാരിത്താസ് അധികാരികള്‍ അറിയിച്ചു.
ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വ്യാപകമാണെന്നും പൗരസമൂഹത്തെ ദുരന്തം ഗുരുതരമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. പല പ്രദേശങ്ങളിലും മ്യാന്മാര്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും തെരുവുകളില്‍ കഴിയുകയാണ്. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ജീവകാരുണ്യ സഹായങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി രൂപതാതല ഓഫീസുകളുടെ ശൃംഖല സജ്ജമാക്കി കഴിഞ്ഞു എന്നും കാരിത്താസ് മ്യാന്മാര്‍ അറിയിച്ചു.
ആശ്രമങ്ങള്‍, പള്ളികള്‍, സെമിനാരികള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, പാലങ്ങള്‍, ഹൈവേകള്‍ എന്നിങ്ങനെ എല്ലാം തകര്‍ന്നടിഞ്ഞവയില്‍ പെടുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇല്ലാതായി.
മ്യാന്‍മാറിന്റെ പുനരുദ്ധാരണത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും കത്തോലിക്ക സഭ നല്‍കുമെന്ന് മ്യാന്‍മാര്‍ കത്തോലിക്ക മെത്രാന്‍ സംഘം അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുറമേ സുവിശേഷവല്‍ക്കരണ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലൂയി അന്തോണിയോ ടാഗ്ലെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ തുടങ്ങിയവരെല്ലാം വിവരങ്ങള്‍ അന്വേഷിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മ്യാന്‍മാറിലേക്ക് ആഗോള സമൂഹത്തിന്റെ സഹായം എത്തിക്കുന്ന തിന് കത്തോലിക്ക സഭ മുന്നിട്ടിറങ്ങുമെന്ന് ഉറപ്പുണ്ടെന്ന് മ്യാന്മാര്‍ കത്തോലിക്ക മെത്രാന്‍ സംഘം പ്രസ്താവിച്ചു.