യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ നിരവധി പതിറ്റാണ്ടുകളായി ഇസ്രായേല്‍ - പലസ്തീന്‍ അതിര്‍ത്തിയില്‍ ഇരുജനതകള്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുകയാണ് കോമ്പോനി സന്യാസിനിമാര്‍. ഈശോ ലാസറിനെ ഉയിര്‍പ്പിച്ച ബഥനി ഗ്രാമത്തെ വിഭജിച്ചു കൊണ്ടാണ് ഇസ്രായേലിനും പലസ്തീനിനും ഇടയിലെ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ മതിലിനോട് ചേര്‍ന്നാണ് ഇവരുടെ മഠം. സിസ്റ്റര്‍മാരുടെ താമസത്തിനുള്ള കെട്ടിടം ഇസ്രായേലിലും ഇവര്‍ പരിപാലിക്കുന്ന ലാസറിന്റെ കബറിടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം മതിലിനപ്പുറത്ത് പലസ്തീനിലുമാണ്.
ഇപ്പോള്‍ 6 കന്യാസ്ത്രീകളാണ് ഈ മഠത്തില്‍ വിവിധ ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2009 ലായിരുന്നു ഇതിനെ വിഭജിച്ചുകൊണ്ടുള്ള മതില്‍ നിര്‍മ്മാണം.
ഇരു ജനതകളുടെയും മധ്യത്തിലുള്ള ഈ സ്ഥാനം ഭൗതികം മാത്രമല്ല ആത്മീയം കൂടിയാണെന്ന് കോമ്പോനി സിസ്റ്റേഴ്‌സ് പറയുന്നു. ഇരു ജനതകളുടെയും നടുവില്‍ നില്‍ക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഈ ജനതകള്‍ക്കിടയിലെ ഒരു പാലമാകാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിച്ചു. പലസ്തീനാക്കാര്‍ നേരിടുന്ന അനീതിയും ഇസ്രയേലി കുടുംബങ്ങളുടെ ഭീതിയും ഞങ്ങള്‍ കേള്‍ക്കുന്നു. അതുകൊണ്ട് ഇവിടെ ചെറിയൊരു സമാധാനത്തിന്റെ സാന്നിധ്യമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - സിസ്റ്റേഴ്‌സ് പറഞ്ഞു. ഇവിടെയുള്ള ചെറിയ ക്രൈസ്തവ സമൂഹത്തിന് സിസ്റ്റേഴ്‌സ് ആശ്വാസം പകരുന്നു. ഒരു നഴ്‌സറി സ്‌കൂളും സിസ്റ്റേഴ്‌സ് ഇവിടെ നടത്തുന്നുണ്ട്. നഴ്‌സറിയിലെ 40 കുട്ടികളില്‍ എല്ലാവരും തന്നെ മുസ്ലീങ്ങളാണ്. പലസ്തീനിയന്‍ വിദ്യാഭ്യാസ വകുപ്പാണ് ഇതിനുവേണ്ട അംഗീകാരം നല്‍കിയിട്ടുള്ളത്.