മധ്യപൂര്‍വദേശത്തിനു പ്രാര്‍ഥനയും പിന്തുണയും അഭ്യർത്ഥിച്ച് കല്‍ദായ പാത്രിയര്‍ക്കീസ്

മധ്യപൂര്‍വദേശത്തിനു
പ്രാര്‍ഥനയും പിന്തുണയും അഭ്യർത്ഥിച്ച് കല്‍ദായ പാത്രിയര്‍ക്കീസ്
Published on

കല്‍ദായ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസായി സ്ഥാനമേറ്റ പോള്‍ മൂന്നാമന്‍ നോനാ, അതീവദുഷ്‌കരമായ ഒരു കാലത്താണ് തന്റെ ദൗത്യം നിര്‍വഹിക്കേണ്ടി വരിക എന്ന മാനസീകമായ സംഘര്‍ഷം മറച്ചു വയ്ക്കുന്നില്ല.

തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തോട് ആദരവുള്ളപ്പോള്‍ തന്നെ, ഭയമുള്‍പ്പെടെയുള്ള സമ്മിശ്രവികാരങ്ങളാണു തന്നെയിപ്പോള്‍ നയിക്കുന്നതെന്നു സമ്മതിക്കുന്നു. പത്തു വര്‍ഷത്തിലേറെ വിദേശത്തു സേവനം ചെയ്ത ശേഷമാണ് പാത്രിയര്‍ക്കീസായി അദ്ദേഹം ജന്മനാട്ടിലേയ്ക്കു മടങ്ങി വരുന്നത്.

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖ് കൈയടക്കുന്നതുവരെയുള്ള നാലു വര്‍ഷം മോസുള്‍ രൂപതാധ്യക്ഷനായി പാത്രിയര്‍ക്കീസ് സേവനം ചെയ്തിട്ടുണ്ട്. 2014 ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തെ തുടര്‍ന്ന് ചിതറപ്പെട്ട വിശ്വാസികളോടൊപ്പം അദ്ദേഹവും പലയിടങ്ങളിലായി സേവനം തുടര്‍ന്നു.

2015-ല്‍ ആസ്‌ത്രേലിയ-ന്യൂസിലന്‍ഡിലെ കല്‍ദായ രൂപതാധ്യക്ഷനായി സ്ഥലം മാറുകയും ചെയ്തു. ഇസ്ലാമിക് ഭീകരരുടെ അധിനിവേശത്തിനു മുമ്പും ശേഷവുമുള്ള മോസുളിലെ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ പക്വതയുള്ള ഒരു വ്യക്തിയും ക്രൈസ്തവനുമാക്കി മാറ്റിയെന്നു പാത്രിയര്‍ക്കീസ് പറഞ്ഞു. ആഗോളസമൂഹത്തിന്റെ പ്രാര്‍ഥനയും പിന്തുണയും മധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ക്കവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org