
മതവിശ്വാസത്തിന്റെ പേരിലുള്ള രൂക്ഷമായ മര്‍ദ്ദനങ്ങളോ വിവേചനങ്ങളോ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം ലോകത്തില്‍ 35 കോടിയാണെന്ന് ഓപണ്‍ ഡോര്‍സ് എന്ന സംഘടനയുടെ 2023 ലെ വേള്‍ഡ് വാച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോകമാകെയെടുക്കുമ്പോള്‍ ഏഴിലൊന്നു ക്രൈസ്തവര്‍ എന്നു പറയാവുന്ന ഈ കണക്ക്, ആഫ്രിക്കയിലെത്തുമ്പോള്‍ അഞ്ചിലൊന്നും ഏഷ്യയില്‍ അഞ്ചില്‍ രണ്ടും ലാറ്റിന്‍ അമേരിക്കയില്‍ 15 ല്‍ ഒന്നുമാകുന്നു.
മതമര്‍ദ്ദനങ്ങളുടെ പേരിലുള്ള വലിയ ദുരന്തമാണ് ഉപസഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നതെന്നും നൈജീരിയ ആണ് അതിന്റെ കേന്ദ്രമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 30 വര്‍ഷമായി വര്‍ഷം തോറും ഈ റിപ്പോര്‍ട്ട് പുറത്തിറക്കി വരികയാണെന്നും ക്രിസ്തുമതമര്‍ദ്ദനം ഏറ്റവുമധികം വര്‍ദ്ധിച്ചിരിക്കുന്ന കാലയളവാണിതെന്നും ഓപണ്‍ ഡോര്‍സ് സെക്രട്ടറി ടെഡ് ബ്ലേക് പറയുന്നു.
വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ഏറ്റവുമധികം മര്‍ദ്ദനവും വിവേചനവും നേരിടുന്നത് ഉത്തര കൊറിയയിലാണ്. സൊമാലിയ, യെമന്‍, എറിട്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മധ്യപൂര്‍വ രാഷ്ട്രങ്ങളില്‍ ക്രൈസ്തവസാന്നിദ്ധ്യം വന്‍തോതില്‍ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2022 ല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 5621 ആണ്. 2110 പള്ളികള്‍ ആക്രമിക്കപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൈസ്തവരുടെ സ്ഥിതി പൊതുവെ മെച്ചപ്പെട്ടു. ബഹ്‌റിന്‍, യു എ ഇ, ഈജിപ്ത് എന്നിവിടങ്ങളില്‍ മതപരമായ വിവേചനം കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.