സംഗീതം സാര്‍വത്രിക ഭാഷ: ഫ്രാന്‍സിസ് മാര്‍പാപ്പ

സംഗീതം സാര്‍വത്രിക ഭാഷ: ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

സംഗീതം സാര്‍വത്രിക ഭാഷയാണെന്നും ഗായകസംഘങ്ങളും സംഗീതജ്ഞരും സഭയ്ക്ക് നല്‍കുന്ന സേവനം അമൂല്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പരിഭാഷകളോ വിശദീകരണങ്ങളോ ആവശ്യമില്ലാത്ത ഭാഷയാണ് സംഗീതം. അത് സൗഹൃദം സൃഷ്ടിക്കുന്നു. എല്ലാവരിലേക്കും എത്തിച്ചേരുന്നു. സഹിക്കുന്നവരെ ആശ്വസിപ്പിക്കുന്നു. നിരാശരില്‍ ആവേശം ജനിപ്പിക്കുന്നു. ദൈവത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന സൗന്ദര്യത്തെയും കവിതയെയും പോലുള്ള മനോഹരമായ മൂല്യങ്ങളെ മുന്നോട്ടു കൊണ്ടു വരുന്നു. - മാര്‍പാപ്പ വിശദീകരിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ ഗായക സംഘങ്ങളുടെയും സംഗീതജ്ഞരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. റോം രൂപതയുടെ സംഗീത വിഭാഗമാണ് സമ്മേളനം സംഘടിപ്പിച്ചത്.

സംഗീതം കൊണ്ട് ആരാധനയെ സമ്പുഷ്ടമാക്കുക എന്ന തങ്ങളുടെ ഉന്നതമായ ദൈവവിളിയുടെ ആത്മീയത നിലനിര്‍ത്തുന്നതിന് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും സമയം ചെലവഴിക്കണമെന്ന് സംഗീതജ്ഞരെയും ഗായക സംഘാംഗങ്ങളെയും മാര്‍പാപ്പ ഉപദേശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലയുടെയും സൗന്ദര്യത്തിന്റെയും ആത്മീയതയുടെയും സൂക്ഷിപ്പുകാരാണ് ഗായകര്‍. സ്വാര്‍ത്ഥ താല്‍പര്യവും അസൂയയും വിഭാഗീയതയും അവരുടെ മനോഭാവങ്ങളെ കളങ്കപ്പെടുത്താതിരിക്കട്ടെ. -മാര്‍പാപ്പാ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org