വത്തിക്കാനില്‍ വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിച്ചു

വത്തിക്കാനില്‍ വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിച്ചു
Published on

സന്യാസിയായ വി. ആന്റണിയുടെ തിരുനാളിന്റെ ഭാഗമായി സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ വളര്‍ത്തുമൃഗങ്ങളെയും ഓമനജീവികളെയും ആശീര്‍വദിച്ചു. കര്‍ഷകരും മറ്റുള്ളവരും ഇത് എല്ലാ വര്‍ഷവും പതിവായി ചെയ്യുന്നതാണ്. പല പാശ്ചാത്യരാജ്യങ്ങളിലും മൃഗങ്ങളുടെ ആശീര്‍വാദം വി. ഫ്രാന്‍സിസ് അസീസിയുടെ തിരുനാളുമായി ബന്ധപ്പെട്ടാണു ചെയ്യാറുള്ളതെങ്കിലും ഇറ്റലിയിലെ കര്‍ഷകര്‍ സന്യാസിയായ വി. ആന്റണിയുടെ തിരുനാളാണ് ഇതിനായി അവസരമാക്കുന്നത്. നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ മരുഭൂമിയില്‍ ജീവിച്ചിരുന്ന താപസനായ വി. ആന്റണി വളര്‍ത്തുമൃഗങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനാണ്.

സെ.പീറ്റേഴ്‌സ് ബസിലിക്കയുടെ ആര്‍ച്പ്രീസ്റ്റാണ് കാര്‍ഡിനല്‍ മൗരോ ഗാംബെറ്റിയാണ് ചടങ്ങുകളില്‍ മുഖ്യകാര്‍മ്മികനായത്. ബൈബിളിനു പുറമെ സൃഷ്ടിജാലമെന്ന പുസ്തകവും ദൈവചിന്തകള്‍ മനസ്സിലാക്കാന്‍ താന്‍ വായിച്ചിരുന്നുവെന്ന വി. ആന്റണിയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. സെ. പീറ്റേഴ്‌സ് ബസിലിക്കയിലെ ഈ ചടങ്ങുകളും മൃഗങ്ങളുടെ പ്രദക്ഷിണവുമെല്ലാം കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും നടത്തിയിരുന്നില്ല.

logo
Sathyadeepam Online
www.sathyadeepam.org