ഭവനരഹിതരുടെ മാസികയ്ക്ക് മാര്‍പാപ്പയുടെ അഭിമുഖം

Published on

ഭവനരഹിതരായ ആളുകള്‍ നടത്തുന്ന ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിമുഖമനുവദിച്ചു. മാസികയുടെ ജോലിക്കാരിലേറെയും ഭവനരഹിതരാണ്. അതില്‍ എഴുതുന്നവര്‍ക്ക് മിക്കവാറും ഇതു തന്നെയാണ് ജീവിതമാര്‍ഗവും. 2008 മുതല്‍ വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയായ കാരിത്താസുമായി സഹകരിച്ചാണ് 'സ്കാര്‍പ് ഡി ടെനിസ്' എന്ന ഈ മാസികയുടെ പ്രവര്‍ത്തനം.
അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍പാപ്പ ചെയ്ത സേവനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കി. ഭവനരഹിതരെ താന്‍ നേരിട്ട് റോമിലേയ്ക്ക് കൊണ്ടുവന്നത് അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ റോമിലെ ഇടവകകള്‍ക്കെല്ലാം പ്രചോദനമേകിയതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനില്‍ തന്നെ രണ്ട് ഇടവകകളില്‍ സിറിയയില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് അഭയമേകിയിട്ടുണ്ട്. അഭയാര്‍ത്ഥി കുടുംബങ്ങളുടെ ഒരു വര്‍ഷത്തേയ്ക്കുള്ള വീട്ടുവാടക കൊടുക്കാമെന്നേറ്റിട്ടുള്ള ഇടവകകളുണ്ട്. മറ്റുള്ളവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചു നോക്കാന്‍ കഴിയുന്നത് മഹത്തരമാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. സ്വീഡന്‍ ഇക്കാര്യത്തില്‍ ഒരു മാതൃകയാണ്. അവിടെ ജനസംഖ്യയുടെ പത്തു ശതമാനവും കുടിയേറ്റക്കാരാണ് – അഭിമുഖത്തില്‍ മാര്‍പാപ്പ പറയുന്നു.

logo
Sathyadeepam Online
www.sathyadeepam.org