വംശഹത്യയുടെ 109-ാം വാര്‍ഷികത്തില്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ നിലനില്‍പ്പിന്റെ മറ്റൊരു ഭീഷണിയിലൂടെ കടന്നുപോവുകയാണെന്ന് ചരിത്രകാരന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. 1915 ലാണ് 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്ക് ഇരകളായത്. ഓട്ടോമന്‍ തുര്‍ക്കികളായിരുന്നു ഇതിനു പിന്നില്‍. ഇതിനെ ഒരു വംശഹത്യയായി അമേരിക്കയും 30 ലധികം മറ്റു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
വംശഹത്യയുടെ ഒരു നൂറ്റാണ്ടിനെ അതിജീവിച്ച അര്‍മേനിയന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണി മുസ്ലീം രാജ്യമായ അസര്‍ബൈജാനില്‍ നിന്നാണ്. നഗാര്‍നോ - കരബാക്ക് പ്രദേശത്ത് അസര്‍ ബൈജാന്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഫലമായി ഒരു ലക്ഷത്തിലേറെ അര്‍മേനിയന്‍ ക്രൈസ്തവരാണ് വീട് വിട്ട് ഓടിപ്പോകേണ്ടി വന്നത്. ഒരുതരത്തിലുള്ള വംശ ശുദ്ധീകരണമാണതെന്ന് നിരവധി അന്താരാഷ്ട്ര നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയൊരു നടപടി കൊണ്ട് അസര്‍ബൈജാന്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുകയില്ല എന്നാണ് പുതിയ ആശങ്ക.
29 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ചെറിയൊരു രാഷ്ട്രമാണ് അര്‍മേനിയ. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ രാഷ്ട്രവുമാണ് അത്. മൂന്നാം നൂറ്റാണ്ടിലാണ് അര്‍മേനിയന്‍ ജനത ക്രിസ്തുമതം സ്വീകരിച്ചത്.
വലിയ ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും സൈന്യങ്ങളും ഉള്ള രണ്ട് മുസ്ലീം രാജ്യങ്ങളായ തുര്‍ക്കിയുടെയും അസര്‍ബൈജാന്റെയും ഇടയില്‍ കിടക്കുന്ന രാഷ്ട്രമായ അര്‍മേനിയ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദങ്ങള്‍ നേരിടുന്നുണ്ട്.