'ലൗദാത്തോ സി'ക്കു രണ്ടാം ഭാഗം വരുന്നു

'ലൗദാത്തോ സി'ക്കു രണ്ടാം ഭാഗം വരുന്നു

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ലൗദാത്തോ സി എന്ന വിഖ്യാത ചാക്രികലേഖനത്തിന് ഒരു രണ്ടാം ഭാഗം തയ്യാറാക്കുന്നു. 2015 ലാണ് ഈ ചാക്രികലേഖനം ഇറങ്ങിയത്. അതിനു ശേഷം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെയും അതേ കുറിച്ചുള്ള പുതിയ അറിവുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ലൗദാത്തോ സി നവീകരിക്കുകയാണ് ലക്ഷ്യം. വിയന്ന പ്രഖ്യാപനത്തില്‍ ഒപ്പു വച്ച യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ അഭിഭാഷകരുടെ ഒരു സമ്മേളനത്തിലാണ് പാപ്പ ഇക്കാര്യം ആദ്യം അറിയിച്ചത്. വത്തിക്കാന്‍ വക്താവ് പിന്നീട് ഇതു സ്ഥിരീകരിച്ചു. പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.

നമ്മുടെ പൊതുഭവനമായ ഭൂമിക്കു നല്‍കേണ്ട കരുതലിനെ കുറിച്ചും പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ട നിയന്ത്രണചട്ടക്കൂടുകള്‍ രൂപീകരിക്കേണ്ടതിനെ കുറിച്ചും താന്‍ അതീവബോധവാനാണെന്നു പാപ്പാ പറഞ്ഞു. മനോഹരവും ജീവിതയോഗ്യവുമായ ഒരു ലോകം നമ്മില്‍ നിന്നു സ്വീകരിക്കാന്‍ യുവതലമുറക്ക് അവകാശമുണ്ട്. ദൈവത്തിന്റെ ഉദാരമായ കരങ്ങളില്‍ നിന്നു നാം സ്വീകരിച്ച സൃഷ്ടിജാലത്തോടുള്ള നമ്മുടെ കടമകളെ ഇതു ഗൗരവതരമാക്കുന്നു. - പാപ്പാ വിശദീകരിച്ചു.

'നിനക്കു സ്തുതിയായിരിക്കട്ടെ' എന്നതാണു ലൗദാത്തോ സി എന്നതിന്റെ അര്‍ത്ഥം. ഭൂമിയെ സഹോദരനെന്നും ചന്ദ്രനെ സഹോദരിയെന്നും വിശേഷിപ്പിച്ച് വി. ഫ്രാന്‍സിസ് അസീസി എഴുതിയിട്ടുള്ള പ്രസിദ്ധമായ സൂര്യകീര്‍ത്തനത്തില്‍ നിന്നെടുത്തിട്ടുള്ളതാണിത്. 'നമ്മുടെ പൊതുഭവനത്തിനു നല്‍കേണ്ട കരുതലിനെ കുറിച്ച്' എന്ന ഉപതലക്കെട്ടും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org