അത്യാവശ്യമായവ

Published on

-ഫാ. ലൂക്ക് പൂത്തൃക്കയില്‍

കഴിഞ്ഞ ലക്കം സത്യദീപം പേജ് 12-ല്‍ പി.എസ്.സി. ജോലിയെപ്പറ്റിയുള്ള പരാമര്‍ശം കണ്ടു. ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെയാണല്ലോ നമ്മുടെ സന്തോഷങ്ങളും ആത്മവിമര്‍ശനങ്ങളും സംഘര്‍ഷങ്ങളുമൊക്കെ പങ്കുവയ്ക്കുക. രണ്ടു മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. നമ്മുടെ യുവതീയുവാക്കള്‍ വിവാഹം താമസിപ്പിക്കുന്നു. അതിനു കാരണം ഉന്നത പഠനം, ജോലി, വിദേശവാസം തുടങ്ങിയവയാണ്. ഇതൊക്കെ സാധിച്ചു കഴിയുമ്പോള്‍ വിവാഹം താമസിക്കുന്നു; 28-32 പ്രായമാകും. ഈ ശൈലിയും കാഴ്ചപ്പാടും കുടുംബത്തെയും സഭയെയും ബധിക്കുന്നു. രണ്ടാമതായി നമ്മുടെ യുവതീയുവാക്കളുടെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള സാന്നിദ്ധ്യക്കുറവാണ്. കഴിവുള്ളവര്‍ പോലും സര്‍ക്കാര്‍ മേഖലകളിലേക്കു ജോലിക്കുവേണ്ടി ശ്രമിക്കുന്നില്ല. ഓട്ടോറിക്ഷ, കേറ്ററിംഗ്, നേഴ്സിംഗ്, ചെറുകിട ബിസിനസ്സുകള്‍ തുടങ്ങിയവ ചെയ്തുപോകുകയാണ്. അതുപോലെ യുവജനങ്ങള്‍ പഴയകാല സംഘടനാപ്രവര്‍ത്തന ശൈലികള്‍ കുറച്ചോ മാറ്റിയോ സര്‍ക്കാര്‍ മേഖലയിലെ ജോലിക്കും സാമൂഹ്യമേഖലയിലെ പ്രവാചകത്വ പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജമാകണം. മതപഠനക്ലാസ്സുകളുടെ അരികു ചേര്‍ന്നു പി എസ്സി പരിശീലനം നല്കുന്നത് നന്ന്. വീണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വാരിക്കോരി ശമ്പളവും ഇതര ആനുകൂല്യങ്ങളും നല്കുന്നതിനെതിരെ സമൂഹത്തെ സംഘടിപ്പിച്ചു പൊതുജനങ്ങള്‍ക്കു നീതി ലഭ്യമാകുന്ന പ്രവൃത്തികളും ചെയ്യണം. നീതിനിഷേധവും സാമ്പത്തികാസമത്വവും പഠന-പ്രസംഗ- ചര്‍ച്ചാവിഷയമാകണം. പട്ടികജാതി-പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ഇളവുകള്‍ അമിതമായി പോകുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പത്തു വര്‍ഷത്തേയ്ക്കു ചെയ്ത ഇളവുകള്‍ 65 വര്‍ഷമായിട്ടും തുടരുന്നു. ജാതിസംവരണത്തേക്കാള്‍ സാമ്പത്തികസംവരണം തന്നെ മുഖ്യം.

logo
Sathyadeepam Online
www.sathyadeepam.org