പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയം

Published on
  • ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

സര്‍ക്കാര്‍ ജീവനക്കാരോട് മാത്രമാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കുന്നതെന്ന മാര്‍ പാംപ്ലാനിയുടെ പ്രസ്താവന അക്ഷരംപ്രതി ശരിയാണ്. പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

ശരാശരി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു ദിവസം എത്ര മണിക്കൂറുകള്‍ ജോലി ചെയ്യുന്നുണ്ട്. ഒരു വര്‍ഷം എത്ര പ്രവര്‍ത്തിദിനങ്ങള്‍ അവര്‍ക്കുണ്ട്. അതിന് എത്ര രൂപ പ്രതിഫലം ലഭിക്കുന്നുണ്ട്. 30 വര്‍ഷം ജോലി ചെയ്ത് പിരിയുന്ന ഒരാള്‍ക്ക് റിട്ടയര്‍മെന്റ് ബനിഫിറ്റായി എത്ര ലക്ഷം രൂപ കിട്ടും? പെന്‍ഷനും കുടുംബപെന്‍ഷനും എത്ര കിട്ടും.

ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം മാത്രം ലഭിച്ച ബോണസ് ഒരു ലക്ഷം രൂപയാണ്. ഇതെല്ലാം വ്യക്തമായി പൊതുജനങ്ങള്‍ അറിഞ്ഞാല്‍ അതിനെതിരെ ജനരോഷം ആളിപ്പടരും.

ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്നവര്‍ കൃഷിയിടങ്ങളിലും മറ്റു തൊഴില്‍ശാലകളിലും കഠിനമായി അധ്വാനിച്ച് ഒരുപിടി രോഗങ്ങളുമായി തൊഴിലിടങ്ങളില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവര്‍ക്ക് ഔദാര്യപൂര്‍വം നല്കുന്നത് 2000 രൂപ!

അതു കൊടുക്കുന്നതാകട്ടെ, കോടികള്‍ പരസ്യം ചെയ്ത് കൊട്ടിഘോഷിച്ച്. വിശക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് റൊട്ടിക്കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന ചക്രവര്‍ത്തിമാരുടെ ഭാവമാണ് നമ്മുടെ ഭരണാധികാരികള്‍ക്ക്. അപ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊക്ക ലക്ഷങ്ങള്‍ ആനുകൂല്യം നല്കുമ്പോള്‍ ഇങ്ങനെ കൊട്ടിഘോഷിക്കാത്തത്.

logo
Sathyadeepam Online
www.sathyadeepam.org