

വർഗീസ് പൈനാടത്ത്, ചാലക്കുടി
പെസഹാപാൽ വിതരണം തകൃതിയായി നടത്തപ്പെടാത്ത സീറോ മലബാർ പള്ളികൾ ചുരുക്കമാണ്. പെസഹ ദിനത്തിലെ വിശുദ്ധ കുർബാന, പ്രസംഗം, കാലുകഴുകൽ, കുർബാന സ്വീകരണം, കുർബാന, പ്രദക്ഷിണ മെല്ലാം കഴിഞ്ഞു മുഴുദിന ദിവ്യകാരുണ്യ ആരാധനയ്ക്കായി വിശുദ്ധ കുർബാന എഴുന്നിള്ളിച്ചു വച്ചതിനുശേഷം പള്ളി പിരിയുമ്പോൾ സമയം രാവിലെ ഏതാണ്ട് ഒൻപതു മണി ആകും.
തുടർന്ന് ഭക്തസംഘടനകൾ, കുടുംബ യൂണിറ്റുകൾ, പാരിഷ് കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്ത പ്പെടുന്ന മുഴുദിന ദിവ്യകാരുണ്യ ആരാധന സമാപിപ്പിക്കുന്നത് രാത്രിയിൽ 8 മണി മുതൽ ഏതാണ്ട് 9 വരെ നീളുന്ന 'തിരുമണിക്കൂർ' പൊതു ആരാധനയോടെയാണല്ലോ?
തുടർന്നു പള്ളിയിലെ പെസഹ പാൽ വിതരണത്തിൽ പങ്കെടുത്ത് തിരിച്ചുവന്നതിനുശേഷം വേണം വീടുകളിൽ വീണ്ടും അന്ത്യത്താഴ ആചരണ ക്രമീകരണങ്ങൾ ആരംഭിക്കാൻ. കുടുംബത്തിലെ അപ്പം മുറിക്കലും, അന്ത്യത്താഴ കാര്യങ്ങളും അവസാനിക്കുമ്പോൾ സമയം പാതിരാത്രിയും കടന്നു ഒരുപക്ഷെ വെള്ളിയാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കും.
രാത്രി 9.30 മണി കഴിഞ്ഞു പള്ളികളിൽ തകൃതിയായി നടത്തപ്പെടുന്ന 'പെസഹ പാൽ' വിതരണവും അനാവശ്യ തിരക്കുകളും ഒഴിവാക്കപ്പെടേണ്ട താണ്. അന്ത്യത്താഴ ആചരണം പരമ്പരാഗത രീതിയിൽ കുടുംബങ്ങളിലല്ലേ നടത്തപ്പെടേണ്ടത്? വീണ്ടും ആവർത്തിച്ചു പെസഹ പാൽ പള്ളിയിൽ വിതരണം ചെയ്യുന്നത് കൊണ്ടു എന്തു നേട്ടമാണ് ഉണ്ടാവുക? പെസഹാപാൽ പള്ളിയിൽ വിതരണം ചെയ്യുന്നത് കുടുംബങ്ങളിലെ പെസഹ അപ്പം മുറിക്കൽ ഇല്ലാതാകാനും ഇടയാക്കും.