വര്‍ഗീസ് ചാക്കോ, തിരുവല്ല
ഇത് ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ മാത്രം നൊമ്പരമല്ല. കാട് ഇറങ്ങിവരുന്ന മരണത്തിന്റെ തിക്താനുഭവങ്ങള്‍ നേരിട്ട ഓരോരുത്തരുടെയും വിലാപമാണ്. മന സ്സാക്ഷിയുള്ള ഓരോരുത്തരുടെയും നെ ഞ്ചകത്താണ് ഈ വാക്കുകള്‍ തറയ്ക്കുന്നത്.
വയനാട് പനച്ചിയില്‍ അജീഷിന്റെ മകള്‍ എട്ടാം തരത്തില്‍ പഠിക്കുന്ന അല്‍ന എന്ന പെണ്‍കുട്ടിയുടെ വാക്കുകളാണ് മുകളില്‍ സൂചിപ്പിച്ചത്.
കാട് ഇറങ്ങി കൊലയാളികളായി മാറു ന്ന വന്യമൃഗങ്ങളെ ലക്ഷങ്ങള്‍ മുടക്കി വീണ്ടും സുരക്ഷിത താവളം എന്ന പേരില്‍ വനത്തില്‍ തള്ളുന്നത് എന്തിനാണ്? ഈ കൊലയാളി വീണ്ടും കാട് ഇറങ്ങി വരില്ല എന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്? നാട്ടില്‍ കാട്ടുമൃഗം നാശം വിതയ്ക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കുന്ന പൂങ്കണ്ണീരും ധനസഹായമെന്ന നക്കാപ്പിച്ചയും ഇതിന് പുറമെ ഇനി പ്രശ്‌നമുണ്ടാവില്ല എന്ന ഉറപ്പും എങ്ങനെയാണ് വിശ്വസിക്കുന്നത്..? മണ്ണില്‍ പണിയെടുക്കുന്ന ഇരുകാലി എന്ന 'മൃഗം' എത്ര ദുരിതങ്ങള്‍ ഇനിയും കാണാ നും കേള്‍ക്കാനും കിടക്കുന്നു.
രാജ്യത്ത് എല്ലാ നിയമങ്ങളും ജനക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. ആ നിയമങ്ങള്‍ക്കുള്ളില്‍ ഒരു അന്തസത്തയുണ്ട്. അതിന് കളങ്കം ഉണ്ടാക്കുന്ന നിലപാടുകളായിരിക്കരുത് അധികാരികളുടെയും ഉദ്യോഗസ്ഥരുടേയും. കാട്ടുമൃഗങ്ങളുടെ അക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്.
ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞു ഓടിയെത്തി അനുതപിക്കുകയും മറ്റു മോഹന വാഗ്ദാനങ്ങള്‍ നല്‍കി രംഗം ശാന്തമാക്കി പോകുകയും ചെയ്യുന്ന നടപടി ഒരുതരം നാടകമാണ്. അല്ലെങ്കില്‍ വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടം! ഒരു കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടശേഷം അവരെ ആശ്വസിപ്പിക്കുന്നതിലും എത്രയോ ഭേദമാണ് ഒരു ജീവനും ഇനി 'മൃഗാക്രമ'ണത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍.
കാട്ടാന എത്ര മനുഷ്യരുടെ ജീവന്‍ എടുത്തു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നട്ടുവളര്‍ത്തിയ വിളകള്‍ നശിപ്പിക്കപ്പെട്ടും പരിക്കേറ്റും എത്രയോ ജീവിതങ്ങള്‍. എന്നിട്ടും കോഴിക്ക് മുല ഇന്നോ നാളെയോ വരുമെന്ന മട്ടിലാണ് മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍. ഇവിടെ ചിന്തനീയമായ ഒരു കാര്യം മനുഷ്യനാണോ അതോ മൃഗത്തിനാണോ ആദ്യ പരിഗണന എന്നതാണ്. മനുഷ്യനാണ് എന്ന ബോധ്യമുണ്ടെങ്കില്‍ നാട്ടിലിറങ്ങി മനുഷ്യനെ കൊല്ലുന്ന കാട്ടുമൃഗങ്ങളെയും കൃഷി നശിപ്പിക്കുന്ന മൃഗങ്ങളേ യും കൊല്ലാനുള്ള അനുവാദം ഉണ്ടാകണം. അത് ദുരന്തം ഉണ്ടാകുന്നതിന് മുമ്പേ ചെയ്യണം. അതല്ലെങ്കില്‍ ഈ ആശ്വസിപ്പിക്കലും പാഴ്‌വാക്കുകളും ഇനിയും നീണ്ടു നീണ്ടു പോവുകയേ ഉള്ളൂ.
മൃഗസ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പേരില്‍ ജീവിതങ്ങളെ കുരുതി കൊടുക്കരുത്. പ്രശ്‌ന പരിഹാരം എന്നത് ശാശ്വത പരിഹാരമാണെന്നത് കൂടി മനസ്സിലാക്കണം. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അല്പം പണം നല്‍കിയാല്‍ തീരുന്നതാണോ പ്രശ്‌നം? നഷ്ടപ്പെട്ട ഒരു ജീവന് വിലയിടുകയല്ലേ അധികാരികള്‍ ചെയ്യുന്നത്. അങ്ങനെ നല്‍കുന്ന പണത്തിനും എത്രയോ മുകളിലാണ് ജീവന്‍ നഷ്ടപ്പെട്ടവന്റെ കുടുംബത്തിന് അനുഭവിക്കേണ്ടി വരുന്ന വേദന.
പണ്ട് വനാതിര്‍ത്തി പ്രദേശങ്ങളിലും മലയോര മേഖലയിലും ആയിരുന്നു കാട്ടു പന്നിയുടെ ആക്രമണം. എന്നാല്‍ ഇന്ന് നാട്ടിന്‍പുറത്തും വലിയ ശല്യമായി തീര്‍ന്നിരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി സുരക്ഷിത ജീവി തം നയിക്കുമ്പോള്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. മുറിവ് പറ്റിയിട്ട് മരുന്നു പുരട്ടുകയല്ല, മറിച്ച് മുറിവ് ഉണ്ടാകാതിരിക്കാനുള്ള വിവേകപൂര്‍ണ്ണമായ മുന്‍കരുതലുകളാണ് ആവശ്യം. കൃഷിക്കാരന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്താണ്?
തന്റെ വിയര്‍പ്പിന്റെ അധ്വാന ഫലം കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കേണ്ടി വരുന്ന ഗതികേടിലാണ് ഈ ജനത. അല്ലെങ്കില്‍ ഇവിടുത്തെ നിയമം അവനെകൊണ്ട് അങ്ങനെ ഒരു വേഷം കെട്ടിക്കുകയാണ്. കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങിയാണ് നാശം വിതയ്ക്കുന്നത്. കാട്ടില്‍ അവയ്ക്ക് സൈ്വര്യ വിഹാരം നടത്താന്‍ അവകാശമുള്ളതു പോലെ ജ നിച്ചു വളര്‍ന്ന നാട്ടില്‍ മറ്റൊന്നിനെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശം മനുഷ്യനും ഉണ്ട്.
ഇതേ അവസ്ഥ തിരിച്ചു ഒന്ന് ചിന്തിച്ചു നോക്കൂ. നാട്ടുകാരെല്ലാം വനത്തില്‍ കയറി മൃഗങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നോക്കി നില്‍ക്കുമോ ഏതെല്ലാം വകുപ്പുകള്‍ ചാര്‍ത്തി അവരെ അറസ്റ്റ് ചെയ്ത് അകത്തിടും. മനുഷ്യനെ സംരക്ഷിക്കാനുള്ളതാണല്ലോ നിയമങ്ങള്‍ എല്ലാം. ആ നിയമം എല്ലാ അര്‍ത്ഥത്തിലും ഭയരഹിതമായി മനുഷ്യന് ജീവിക്കാനുള്ള ധൈര്യവും ഉറപ്പും നല്‍കുന്നതാകണം.
വെള്ളത്തിന്റെയോ ഭക്ഷണത്തിന്റെയോ ലഭ്യത ഇല്ലായ്മയാണ് കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം. മനുഷ്യന്‍ പണിയെടുത്തുണ്ടാക്കിയ പച്ചപ്പിനെ മൃഗങ്ങള്‍ ആശ്രയിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കാട്ടില്‍ അവയ്ക്ക് ആവശ്യമായ ജലസംഭരണികളും ഭക്ഷണത്തിനാവശ്യമായ ഫലവൃക്ഷങ്ങളും പുല്‍മേടുകളും സൃഷ്ടിച്ചു കൂടാ. ഒരു പരിധിവരെ എങ്കിലും അവകളെ ആഹാരം തേടി ജനവാസ മേഖലയിലേക്കു വരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാം.
നാട്ടിലുള്ള മനുഷ്യന്റെ ജീവനാണോ അതോ കാട്ടില്‍ ഇവയ്ക്ക് ആവശ്യമായവ ഉല്പാദിപ്പിക്കുന്നതിനുള്ള ചെലവിനാണോ മുന്‍തൂക്കം എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. നടീല്‍ വസ്തുക്കള്‍ വനംവകുപ്പിലെ ജീവനക്കാരെ ഏല്‍പ്പിച്ചിട്ട് അതവരെ കൊണ്ട് നട്ട് വളര്‍ത്തിപ്പിക്കണം.
പെറ്റ് പെരുകി നാട്ടിലെ ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന മൃഗങ്ങളെ കൊന്നൊടുക്കാന്‍ ഇവിടെ നിയമം ഉണ്ടാകണം. അല്ലെങ്കില്‍ ഈ ജനതയുടെ ദുരിതം അവസാനിക്കുകയില്ല.
വിദേശരാജ്യങ്ങളില്‍ പോലും പെറ്റ് പെരുകുന്ന മൃഗങ്ങളെ വര്‍ഷത്തിലൊരിക്കല്‍ വേട്ടയാടി കൊല്ലാന്‍ നിയമമുണ്ട്. മൃഗസ്‌നേഹത്തിന്റെ പേരില്‍ ഇവയെ 'തൊടാതെ' പരിപാലിച്ചാല്‍ പെരുകി പെരുകി മനുഷ്യന് തീരാദുരിതമായിത്തീരുമെന്ന് അവിടുത്തെ നിയമവ്യവസ്ഥയ്ക്കും ഭരണാധികാരികള്‍ക്കും നല്ല ബോധ്യമുണ്ട്. നമ്മുടെ നാട്ടില്‍ ഇല്ലാതെ പോയതും ഈ തിരിച്ചറിവ് തന്നെയാണ്!